തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. താൻ ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിലാണെന്നും ഖാദി വിൽപനയും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചു.
ഖാദി ബോര്‍ഡ് വൈസ് ചെയർപേഴ്‌സൺ ആയിരുന്ന ശോഭനാ ജോര്‍ജിന്റെ രാജിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഈ സ്‌ഥാനത്തേക്ക് ചെറിയാന്‍ ഫിലിപ്പിനെ സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇടതുമുന്നണി രാജ്യസഭാ സീറ്റ് നിഷേധിച്ചത് മുതൽ അതൃപ്‍തിയിലായിരുന്നു ചെറിയാൻ ഫിലിപ്പ്.
‘അടിയൊഴുക്കുകൾ’ എന്ന ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിൽ വ്യാപൃതനായതിനാൽ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കുന്നില്ല. 40 വർഷം മുമ്പ് പ്രസിദ്ധീകരിച്ച കാൽ നൂറ്റാണ്ട് എന്ന ഗ്രന്‌ഥത്തിന്റെ പിന്തുടർച്ചയായ ചരിത്രം എഴുതണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ തിരക്കുമൂലം സാധിച്ചില്ല.
കഥ, കവിത എന്നതുപോലെ ചരിത്രം ഭാവനയിൽ രചിക്കാനാവില്ല. വസ്‌തുതകൾ ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വിപുലമായ ഗവേഷണം ആവശ്യമാണ്. രാഷ്‌ട്രീയ സംഭവ വികാസങ്ങൾ അറിയുന്നതിന് പഴയ പത്രതാളുകൾ പരിശോധിക്കണം. രാഷ്‌ട്രീയ അണിയറ രഹസ്യങ്ങൾ കണ്ടെത്തണമെങ്കിൽ ഈ കാലഘട്ടത്തിലെ രാഷ്‌ട്രീയ വ്യക്‌തിത്വങ്ങൾ, മാദ്ധ്യമ പ്രമുഖർ, സമുദായ നേതാക്കൾ എന്നിവരുമായി പലവട്ടം കൂടിക്കാഴ്‌ച വേണ്ടി വരും. രണ്ടു വർഷത്തെ നിരന്തര പരിശ്രമം അനിവാര്യമാണ്. ഖാദി വിൽപനയും ചരിത്രരചനയും ഒരുമിച്ചു നടത്താൻ പ്രയാസമാണ്’; ചെറിയാൻ ഫിലിപ്പ് ഫേസ്‌ബുക്കിൽ കുറിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നവകേരളം കര്‍മപദ്ധതി കോ-ഓഡിനേറ്ററായിരുന്നു ചെറിയാന്‍ ഫിലിപ്പ്.
Also Read: ആരും വിശന്നിരിക്കരുത്; ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതിയുമായി കൊച്ചി കോർപറേഷൻ