ബീജിങ്: തെളിയിക്കപ്പെടാത്ത കോവിഡ് വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കി ചൈന. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളിലെ തൊഴിലാളികള്‍ക്കും ശേഷം അധ്യാപകര്‍, സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാര്‍, വിദേശത്തേക്ക് പോകുന്നവര്‍ എന്നിവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് ചൈന.
ലോകത്ത് ഇതുവരെയും ഫലപ്രദമായ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചിട്ടില്ല എന്നിരിക്കെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവെക്കുകയാണ് ചൈന. കൂടാതെ അടിയന്തിര ഉപയോഗം ചൂണ്ടിക്കാട്ടി വാക്‌സിനുകള്‍ കൂടുതല്‍ ആളുകള്‍ക്ക് നല്‍കാനുള്ള പദ്ധതികളും തയ്യാറാക്കുകയാണ് ഉദ്യോഗസ്ഥര്‍.
ലോകത്ത് മറ്റൊരു രാജ്യവും ഇത്തരത്തില്‍ പരീക്ഷണ പ്രക്രിയക്ക് പുറത്തുള്ള തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ ഇത്രയും വലിയ അളവില്‍ മനുഷ്യരില്‍ കുത്തിവച്ചിട്ടില്ല. ചൈനയുടെ ഈ ധൃതി ആഗോള വിദഗ്ധരെ അമ്പരപ്പിക്കുകയാണ്. നിലവില്‍ വാക്‌സിനുകള്‍ പരിശോധനയുടെ അവസാന ഘട്ടത്തിലാണ്. മാത്രവുമല്ല ഈ പരീക്ഷണങ്ങള്‍ കൂടുതലും ചൈനക്ക് പുറത്താണ് നടക്കുന്നതും. കൂടാതെ പരീക്ഷണത്തിന് വിധേയരാവുന്നവരെ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ചൈനയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരെ ഇത്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ടോ എന്നതും വ്യക്തമല്ല.
തെളിയിക്കപ്പെടാത്ത വാക്‌സിനുകള്‍ കുത്തിവെക്കുന്നത് ദോഷകരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. അതേസമയം നിലവില്‍ ചൈനയില്‍ എത്ര പേര്‍ക്ക് കൊറോണ വാക്‌സിനുകള്‍ കുത്തിവെച്ചുവെന്ന് വ്യക്തമല്ല. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ സിനോഫാം വ്യക്തമാക്കി. അതോടൊപ്പം ബീജിംഗിലെ പതിനായിരത്തിലധികം പേര്‍ക്ക് വാക്സിന്‍ കുത്തിവച്ചതായി ബീജിംഗ് ആസ്ഥാനമായുള്ള സിനോവാക് രേഖപ്പെടുത്തി.
National News: കാർഷിക ബിൽ നിയമമായി, രാഷ്‍ട്രപതി ഒപ്പുവച്ചു; പ്രതിഷേധം തുടരുന്നു