ന്യൂഡെൽഹി: അതിർത്തിയിലെ ചൈനീസ് സൈനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന സംഭവങ്ങൾ ജനങ്ങളെയും രാഷ്‌ട്രീയത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ വല്ലാതെ അസ്വസ്‌ഥരാക്കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 വർഷത്തിനിടയിൽ ഇന്ത്യ ചൈനയുമായുള്ള ബന്ധം വളർത്തിയെടുത്തിട്ടുണ്ട്. ആ ബന്ധം വളർത്തി എടുക്കുന്നതിനുള്ള അടിസ്‌ഥാനം യഥാർഥ നിയന്ത്രണ രേഖയിലെ ശാന്തിയും സമാധാനവും ആയിരുന്നുവെന്നും ഏഷ്യാ സൊസൈറ്റി ആതിഥേയത്വം വഹിച്ച വെർച്വൽ പരിപാടിയിൽ സംസാരിക്കവെ ജയശങ്കർ പറഞ്ഞു.
അതേസമയം, അതിർത്തിയിൽ ചൈനക്കാർ യഥാർഥത്തിൽ എന്താണ് ചെയ്‌തത്, എന്തുകൊണ്ടാണ് അവർ ഇത് ചെയ്‌തത് എന്ന ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. “ഈ വിഷയത്തിൽ പറയാൻ കഴിയുന്ന ന്യായമായ ഒരു വിശദീകരണവും എനിക്ക് അവരുടെ ഭാഗത്തു നിന്നും കിട്ടിയിട്ടില്ല,”- എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Also Read: മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ പങ്ക് അന്വേഷിക്കണം; അനില്‍ ദേശ്‌മുഖ്
ഇതിനിടെ യുദ്ധത്തിന് സജ്ജമായിരിക്കണമെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് സേനയോട് ആവശ്യപ്പെട്ടു. തായ്‌വാൻ കടലിടുക്കിലെ അമേരിക്കൻ കപ്പലിന്റെ സാന്നിധ്യത്തെ ചൊല്ലി തർക്കം രൂക്ഷമാകുന്ന പാശ്‌ചാത്തലത്തിൽ കൂടിയാണ് ചൈനീസ് പ്രസിഡണ്ടിന്റെ ഈ നിർദ്ദേശം.