പാറ്റ്ന: ബിഹാറിൽ ഇളയച്ഛൻ പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തില്‍ നടന്ന വിമത നീക്കത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ടുപോയ ചിരാഗ് പാസ്വാന് ഒടുവിൽ ലോക് ജനശക്‌തി പാര്‍ട്ടി (എൽജെപി) ദേശീയ അധ്യക്ഷ പദവിയും നഷ്‌ടമായി. ഒരാള്‍ക്ക് ഒരു പദവി എന്ന തത്വത്തില്‍ ചിരാഗ് പാസ്വാനെ പാർട്ടി അധ്യക്ഷ സ്‌ഥാനത്തു നിന്ന് നീക്കം ചെയ്‌തതായി വിമത എംപിമാര്‍ പറഞ്ഞു.
എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനുമായിരുന്നു ചിരാഗ് പാസ്വാന്‍. കഴിഞ്ഞ ദിവസം ചിരാഗ് ഒഴികെയുള്ള പാര്‍ട്ടിയുടെ എംപിമാര്‍ ചേര്‍ന്ന് പശുപതി കുമാര്‍ പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി അധ്യക്ഷ സ്‌ഥാനത്ത് നിന്ന് ചിരാഗിനെ പുറത്താക്കിയിരിക്കുന്നത്.
സൂരജ് ഭാനെയാണ് പാര്‍ട്ടിയുടെ പുതിയ വര്‍ക്കിങ് പ്രസിഡണ്ടായി വിമതര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തോട് പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് വിളിച്ച് അഞ്ചു ദിവസത്തിനകം പുതിയ അധ്യക്ഷനു വേണ്ടി തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിയിലെ അഞ്ച് എംപിമാര്‍ ഞായറാഴ്‌ച ലോക്‌സഭാ സ്‌പീക്കറെക്കണ്ട് ചിരാഗിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്‌ഥാനത്തുനിന്ന് നീക്കിയതായും പകരം പരസിനെ നിയമിച്ചതായും അറിയിച്ചിരുന്നു. മെഹ്ബൂബ് അലി കേശറാണ് ഉപനേതാവ്.
അതേസമയം, പാർട്ടി അധ്യക്ഷ പദവിയിൽ നിന്ന് നീക്കം ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി ചിരാഗ് പാസ്വാൻ രംഗത്തെത്തി. തന്റെ കുടുംബത്തെയും പിതാവ് രാം വിലാസ് പാസ്വാൻ സൃഷ്‌ടിച്ച പാർട്ടിയെയും ഒരുമിച്ച് നിലനിർത്താൻ താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “പാർട്ടി അമ്മയെപ്പോലെയാണ്, ഒരാൾ ഒരിക്കലും അമ്മയെ ഒറ്റിക്കൊടുക്കരുത്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് പരമാധികാരം. പാർട്ടിയിൽ വിശ്വാസമുള്ള ആളുകൾക്ക് ഞാൻ നന്ദി പറയുന്നു,”- ചിരാഗ് പാസ്വാൻ ട്വീറ്റ് ചെയ്‌തു.
पापा की बनाई इस पार्टी और अपने परिवार को साथ रखने के लिए किए मैंने प्रयास किया लेकिन असफल रहा।पार्टी माँ के समान है और माँ के साथ धोखा नहीं करना चाहिए।लोकतंत्र में जनता सर्वोपरि है। पार्टी में आस्था रखने वाले लोगों का मैं धन्यवाद देता हूँ। एक पुराना पत्र साझा करता हूँ। pic.twitter.com/pFwojQVzuo
— युवा बिहारी चिराग पासवान (@iChiragPaswan) June 15, 2021
Most Read: ‘ലക്ഷദ്വീപ് ചരക്ക് നീക്കം ബേപ്പൂരിൽ തന്നെ തുടരാനാവശ്യമായ എല്ലാ ചർച്ചകൾക്കും തയ്യാർ’; മന്ത്രി