തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കായി സ്‌ഥലമേറ്റെടുക്കുമ്പോൾ നഷ്‌ട പരിഹാരം നൽകുന്നതിൽ ഉദാരമായ സമീപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ റെയിലിന് എതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിലിനായി സ്‌ഥലമേറ്റെടുക്കുമ്പോൾ ഗ്രാമീണ മേഖലകളിൽ ഭൂമിവിലയുടെ നാലിരട്ടി വരേയും നഗര മേഖലകളിൽ രണ്ടിരട്ടി വരേയും നഷ്‌ട പരിഹാരം നൽകും. കെ റെയിൽ പദ്ധതിയുടെ 115 കിലോമീറ്റർ പാത പാടങ്ങളിലൂടെയാണ് കടന്നു പോകുക. ഇതിൽ 88 കിലോമീറ്ററിലും എലവേറ്റഡ് പാതയാണ് വിഭാവന ചെയ്യുന്നത്.
ഹൈസ്‌പീഡ് റെയിൽ നിർമ്മാണത്തിന് ഒരു കിലോമീറ്ററിന് തന്നെ 280 കോടി ചിലവാണ് എന്നാൽ സെമി ഹൈസ്‌പീഡ് റെയിലിന് 120 കോടി മതി. ഇക്കാര്യം കണക്കിലെടുത്താണ് കെ റെയിൽ പദ്ധതിയിലേക്ക് സർക്കാർ എത്തിയതെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കെ റെയിൽ പദ്ധതിയിൽ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്നും ആ ആശങ്കയാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കുന്നതെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ എംകെ മുനീർ പറഞ്ഞു. ബംഗാളിലേത് പോലെ ഭൂമിയേറ്റെടുക്കാൻ നടത്തുന്ന സമരം കേരളത്തിൽ സിപിഎമ്മിന് തിരിച്ചടിയാവുമെന്നും മുനീർ പറഞ്ഞു.
കെ റെയിൽ കേരളത്തിലാണ്ടാക്കുന്ന പാരിസ്‍ഥിതിക നാശം കൃത്യമായി പഠിക്കാതെയാണ് സർക്കാർ പദ്ധതി നടപ്പാക്കാൻ ഒരുങ്ങന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇരുപതിനായിരത്തോളം കുടുംബങ്ങൾ കെ റെയിൽ പദ്ധതിക്കായി വീടൊഴിയണം. നിലവിലെ പദ്ധതി പ്രകാരം കെ റെയിൽ നടപ്പാക്കിയാൽ അടുത്ത പ്രളയത്തിൽ വെള്ളം ഒലിച്ചു പോകാത്ത അവസ്‌ഥയാവും ഉണ്ടാവുക.
പദ്ധതിയെ എതിർക്കുന്നവരെ വികസന വിരോധികളായും ദേശവിരുദ്ധരുടെ അനുയായികളായും മുഖ്യമന്ത്രി ചിത്രീകരിക്കുകയാണ്. കെ റെയിലിന് ബന്ദൽ സാധ്യത ചർച്ച ചെയ്യാൻ പോലും പറ്റില്ലെന്ന സർക്കാർ നിലപാട് ബാലിശമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്‌പീക്കർ നോട്ടീസ് തള്ളിയതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.
Must Read: നിയമസഭാ കയ്യാങ്കളി കേസ്; വിചാരണ നേരിടണം, പ്രതികളുടെ വിടുതൽ ഹരജി തള്ളി