ന്യൂഡെൽഹി: സിഎൻജി വിലവർധനക്ക് എതിരെ അനിശ്‌ചിതകാല സമരത്തിന് ഒരുങ്ങി ഡെൽഹിയിലെ ഓട്ടോ ടാക്‌സി ഡ്രൈവർമാർ. തിങ്കളാഴ്‌ച മുതൽ നഗരത്തിലെ ഗതാഗതം മുടക്കിയുള്ള സമരത്തിലേക്ക് നീങ്ങുമെന്നാണ് പ്രഖ്യാപനം. സിഎൻജി വിലയിൽ 35 രൂപ സബ്‌സിഡി നൽകുകയോ യാത്രാനിരക്ക് വർധിപ്പിക്കുകയോ വേണമെന്നാണ് ആവശ്യം.
25 വർഷമായി ഡെൽഹിയിലെ ഓട്ടോറിക്ഷ ഓടിക്കുകയാണ് ബിഹാർ സ്വദേശി ഗോപാൽ. മലീനീകരണം കുറക്കാം എന്നതും കുറഞ്ഞവിലയിൽ ഇന്ധനം അടക്കം സർക്കാർ പ്രഖ്യാപനങ്ങളുമാണ് ഗോപാലിനെയും സിഎൻജി ഓട്ടോറിക്ഷകളിലേക്ക് ആദ്യം ആകർഷിച്ചത്. നേരത്തെ 130 രൂപക്ക് ഫുൾ ടാങ്ക് നിറച്ചിടത്ത് നിലവിൽ മൂന്നൂറെങ്കിലും വേണം. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഗോപാൽ പറയുന്നത്.
11 രൂപക്ക് ഒരുകിലോ സിഎൻജി കിട്ടിയിരുന്ന സമയം ഉണ്ടായിരുന്നു എന്ന് ഡെൽഹി സ്വദേശി റാത്തോഡ് പറയുന്നു. എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ 13 രൂപയിലധികമാണ് ഡെൽഹിയിൽ സിഎൻജിക്ക് വില കൂടിയത്. നിലവിൽ ഒരു കിലോ സിഎൻജി വാങ്ങാൻ 71 രൂപ വേണം. യാത്രാക്കൂലി വർധനവോ സബ്‌സിഡിയോ കിട്ടാതെ മുന്നോട്ട് പോകാനാകില്ല. പ്രധാനമന്ത്രി പറയുന്നത് അഛാ ദിൻ വരുമെന്നാണ്, പക്ഷേ എന്ന് വരുമെന്ന് മാത്രം അറിയില്ല; റാത്തോഡ് പറയുന്നു.
ആവശ്യങ്ങൾ ഉന്നയിച്ച് ഡെൽഹി മുഖ്യമന്ത്രി മുതൽ പ്രധാനമന്ത്രിക്ക് വരെ പരാതികൾ നൽകി. നടപടിക്ക് സർക്കാർ ഇല്ലാത്തതിനാലാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കാരണമെന്ന് യൂണിയനുകൾ പറയുന്നു. ഒരു ലക്ഷത്തോളം ഓട്ടോകളാണ് ഡെൽഹിയിലുള്ളത്. ഡെൽഹിയിലെ പൊതുഗതാഗത സംവിധാനം തന്നെ സിഎൻജിയെ ആശ്രയിച്ചാണ്.
Most Read: സുബൈർ വധക്കേസ്; പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചന