പാലക്കാട്: എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈര്‍ കൊല്ലപ്പെട്ട കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. പ്രതികള്‍ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണ സംഘം നീങ്ങുന്നത്. കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പോലീസ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
സുബൈറിന്റെ നീക്കങ്ങള്‍ ദിവസങ്ങളായി കൊലയാളി സംഘം നിരീക്ഷിച്ചതായാണ് വിവരം. അഞ്ച് മാസം മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നീളുന്നുണ്ട്. സുബൈറിന്റെ കൊലപാതകം രാഷ്‌ട്രീയ കൊലപാതകമാണെന്ന് എഫ്ഐആറിൽ പറയുന്നു. രാഷ്‌ട്രീയ വിരോധം വെച്ച് വെട്ടി കൊലപ്പെടുത്തിയെന്നാണ് എഫ്ഐആർ. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്.
കൊലപാതകം രാഷ്‌ട്രീയ കാരണങ്ങളാലാണെന്ന കൊല്ലപ്പെട്ട സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പാലക്കാട് കസബ പോലീസാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്.
ഇന്നലെ ഉച്ചക്ക് പള്ളിയിൽ നിന്ന് പ്രാർഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് പിതാവിന്റെ കൺമുന്നില്‍ വെച്ച് സുബൈറിനെ കൊലപ്പെടുത്തിയത്. രണ്ട് വാഹനങ്ങളിലായി എത്തിയ അഞ്ചംഗ സംഘം കൊലപാതകത്തിന് ശേഷം ഒരു കാറിൽ രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്. സംഭവ സ്‌ഥലം സന്ദർശിച്ച പാലക്കാട് എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കസബ പോലീസ് സ്‌റ്റേഷനിൽ ഇന്നലെ പ്രത്യേക യോഗം ചേർന്നിരുന്നു.
Most Read: ആദിവാസി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാൽസംഗം ചെയ്‌തു; പ്രതികൾക്കായി അന്വേഷണം