കോയമ്പത്തുർ: നഗരത്തിൽ ഹൃദയത്തിൽ കാർ സ്‍ഫോടനക്കേസ് എൻഐഎ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് 13പേരെ ചോദ്യം ചെയ്യുകയും അഞ്ചുപേരെ കസ്‌റ്റഡിയിൽ എടുക്കുകയും ചെയ്‌തിട്ടുണ്ട്. പോലീസിൽ നിന്ന് ഔദ്യോഗികമായി ഇന്ന് ഉച്ചയോടെയാണ് കേസ് എൻഐഎ ഏറ്റെടുത്തത്.
ഉക്കടം സിഎം നഗറിലെ മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് റിയാസ്, മുഹമ്മദ് നവാസ് ഇസ്‌മായിൽ, ബ്രയിസ് ഇസ്‌മായിൽ, മുഹമ്മദ് തൊഹൽക്ക എന്നിവരാണ് കസ്‌റ്റഡിയിൽ ഉള്ളത്. ഞയറാഴ്ച്ച പുലർച്ചെ കാറിലുണ്ടായ സ്‍ഫോടനത്തിൽ ഉക്കടം സ്വദേശി ജമേഷ മുബീൻ മരണപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്നതും ചാവേർ ആക്രമണ ശ്രമമാണോ നടന്നതെന്നുമാണ് ആദ്യഘട്ടത്തിൽ എൻഐഎ അന്വേഷിക്കുക.
നഗരത്തിലെ ഉക്കടം കോട്ടൈ ഈശ്വരന്‍ ക്ഷേത്രത്തിന് സമീപമാണ് കാർ സ്‍ഫോടന നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് സിലിണ്ടറുകളില്‍ ഒന്നാണ് പൊട്ടിത്തെറിച്ചത്. സ്‍ഫോടനത്തില്‍ മാരുതി 800 കാര്‍ രണ്ടായി പിളരുകയും പൂര്‍ണമായി കത്തിനശിക്കുകയും ചെയ്‌തു. പൊള്ളാച്ചിക്കു സമീപം കഞ്ചംപെട്ടിയിലെ പ്രഭാകരൻ എന്നയാളുടേതാണു കാർ. എന്‍ജിനീയറിങ് ബിരുദധാരിയായ ജമേഷ മുബീന് ഐഎസ് ബന്ധമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2019ല്‍ എന്‍ഐഎ ചോദ്യം ചെയ്‌ത വ്യക്‌തിയാണ്.
കസ്‌റ്റഡിയിലുള്ള 5 പേരും ജോമേഷ മുബീനുമായി അടുത്ത ബന്ധം ഉള്ളവരാണ്. കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലും കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീടിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും അറസ്‌റ്റിലായവരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സ്ഫോടക വസ്‌തുക്കൾ ശേഖരിച്ചതിലും ആസൂത്രണത്തിലും ഇവർക്ക് കൃത്യമായ പങ്കുണ്ടെന്നും രാവിലെ വാഹനത്തിൽ സാധനങ്ങൾ കയറ്റാൻ ഇതിൽ 4 പേർ സഹായിച്ചതായും സിസിടിവി ദൃശ്യങ്ങൾ ചൂണ്ടികാണിച്ച് പോലീസ് വ്യക്‌തമാക്കുന്നു.
രണ്ട് ഗ്യാസ് സിലിണ്ടറുകളും തുറന്നിട്ടാണ് ജമേഷ മുബീന്‍ ക്ഷേത്രത്തിന് സമീപത്തേക്ക് കാറോടിച്ച് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന് പിന്നാലെ ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കാനും ഉപയോഗിക്കാവുന്ന വസ്‌തുക്കൾ കണ്ടെടുത്തിരുന്നു. പൊട്ടാസ്യം നൈട്രേറ്റ്, അലുമിനിയം പൗഡര്‍, സള്‍ഫര്‍ തുടങ്ങിയവയാണ് കണ്ടെടുത്തതെന്ന് പോലീസ് പറയുന്നുണ്ട്.
സ്‍ഫോടനത്തില്‍ തകര്‍ന്ന കാറില്‍ ഫോറന്‍സിക് വിദഗ്‌ധർ നടത്തിയ പരിശോധനയില്‍ ആണികളും ഇരുമ്പ് ഷീറ്റുകളും മാര്‍ബിള്‍ കഷണങ്ങളും കണ്ടെത്തിയതായും വാർത്തയുണ്ട്. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്‍ഫോടനം നടത്താനായിരുന്നു ലക്ഷ്യമെന്നാണ് സൂചന. നേരത്തെയും ഇയാള്‍ ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും ആ പദ്ധതി പൊലീസ് തകര്‍ക്കുകയായിരുന്നു എന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നുണ്ട്.
ഐഎസ് കേസുമായി ബന്ധപ്പെട്ടു നിലവില്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ സുഹൃത്തും ലങ്കയിലെ ഈസ്‌റ്റർ ദിന ബോംബാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സഹ്റാൻ ഹാഷിമിയുടെ സമൂഹമാദ്ധ്യമ സുഹൃത്തുമാണ് ജമേഷ മുബീൻ എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്.
Related: ഓടികൊണ്ടിരിക്കെ പൊട്ടിത്തെറിച്ച കാര്‍; ചവേർസ്‌ഫോടന സംശയം ബലപ്പെടുന്നു