ന്യൂഡെൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായി സ്‌ഥാനം ഏറ്റെടുത്ത സോണിയ ഗാന്ധിയെ സഹായിക്കാനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗം ഇന്ന്. യോഗത്തിൽ സോണിയ ഗാന്ധി പങ്കെടുക്കില്ല. വൈകീട്ട് അഞ്ച് മണിക്ക് വീഡിയോ കോൺഫറൻസ് മുഖേനയാണ് യോഗം നടക്കുന്നത്. ബിഹാറിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റത്തിന് പിന്നാലെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
എന്നാൽ ബിഹാർ ഫലം അജണ്ടയിൽ ഇല്ലെന്നാണ് പാർട്ടി വ്യക്‌തമാക്കുന്നത്. ഒപ്പം മറ്റ് സംസ്‌ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും കോൺഗ്രസിന് എതിരായിരുന്നു. ഈ വിഷയവും പരിഗണിക്കുന്നില്ല എന്നാണ് സൂചന. ഇത് പതിവ് യോഗമാണെന്നും പ്രാദേശിക സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നു.
സോണിയ ഗാന്ധിയെ സംഘടനാ കാര്യങ്ങളിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്‌റ്റിലാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്. സോണിയക്ക് പുറമെ അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, എകെ ആന്റണി, അംബിക സോണി, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് മറ്റ് അംഗങ്ങള്‍.
ബിഹാറിൽ 70 സീറ്റുകളിൽ ജനവിധി തേടിയ കോൺഗ്രസിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ വിമർശനവുമായി രംഗത്തു വന്നിരുന്നു.
പാര്‍ട്ടി ആത്‌മപരിശോധന നടത്തേണ്ട സമയം കഴിഞ്ഞുവെന്നായിരുന്നു സിബലിന്റെ പ്രതികരണം. മഹാസഖ്യത്തിന്റെ ഭാഗമായുള്ള ആർജെഡി, സിപിഐഎംഎൽ പാർട്ടികളിലെ നേതാക്കളും അതൃപ്‌തി പരസ്യമാക്കിയിരുന്നു.
Read Also: 10 കിലോമീറ്റർ നടന്ന് പിതാവിനെതിരെ കളക്‌ടർക്ക് പരാതി നൽകി ആറാം ക്‌ളാസുകാരി