പുതിയ അപ്ഡേറ്റുകൾ അവതരിപ്പിച്ച് ആരോഗ്യസേതു അപ്ലിക്കേഷൻ. കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരും നീതി ആയോഗും ചേർന്ന് കോൺടാക്റ്റുകൾ പിന്തുടരാൻ സഹായിക്കുന്ന ആരോഗ്യ സേതു ആപ്പ് വികസിപ്പിച്ചെടുത്തത്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായ് ഇത്തരമൊരു ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത ഏതാനും ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ പ്ലേ സ്റ്റോറിലും ആരോഗ്യ സേതു ഡൗൺലോഡ് ചെയ്യാൻ സാധിക്കും. തുടക്കത്തിൽ, സ്വകാര്യവിവരങ്ങൾ സൂക്ഷിക്കുന്നതും ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ സേതുവിനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ആരോഗ്യ സേതുവിന്റെ ഉപയോഗം തികച്ചും സുരക്ഷിതമാണെന്നും അപ്ലിക്കേഷൻ വഴി ശേഖരിക്കുന്ന വിവരങ്ങൾ ആരുമായും പങ്കുവെക്കില്ലെന്നുമാണ് ആപ്പ് വികസിപ്പിച്ചവർ പറയുന്നത്.
ബ്ലൂടൂത്തും ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ഈ വിവരങ്ങൾ ഉപയോഗിച്ച്, കോവിഡ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയുടെ പരിസര പരിധിയിൽ നമ്മൾ ഉൾപെടുമ്പോൾ മനസിലാക്കുവാനും ഈ വിവരം അറിയുവാനും സഹായിക്കുന്നു. ആപ്പിന്റെ സ്റ്റാറ്റസിൽ പച്ച നിറമാണെങ്കിൽ നമ്മൾ സുരക്ഷിതരാണെന്നും ചുവപ്പാണെങ്കിൽ കോവിഡ് പോസിറ്റീവ് ആണെന്നും,മഞ്ഞ യാണെങ്കിൽ ഭാഗികമായി അപകടസാധ്യതയുണ്ടെന്നും, ഓറഞ്ച് നിറമാണെങ്കിൽ അപകടസാധ്യത കൂടുതലാണെന്നും മനസിലാക്കാം.
ഉപയോഗം കൂടുതൽ സുഗമമാക്കുന്ന രീതിയിലാണ് ആരോഗ്യ സേതുവിൽ പുതുതായി വന്നിട്ടുള്ള അപ്ഡേറ്റുകൾ.
• ആപ്പിന്റെ ഏറ്റവും പുതിയ കോൺടാക്ട് ഓപ്ഷൻ ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയുള്ള കോൺടാക്ടുകൾ മനസിലാക്കുവാനും അപകടസാധ്യത അറിയുവാനും സാധിക്കും. ആരോഗ്യ സേതു അപ്ഡേറ്റ് ചെയ്തവർക്ക് മാത്രമേ ആപ്പിന്റെ പുതിയ ഫീച്ചറുകൾ ലഭിക്കുകയുള്ളു.
• ജിയോഫോൺ ഉപയോഗിക്കുന്നവർക്ക് kai ഓപ്പറേഷൻ സിസ്റ്റം വഴിയും ഇനി മുതൽ ആപ്പ് ലഭിക്കും. എല്ലാ ഓപ്പറേഷൻ സിസ്റ്റത്തിലെയും ആരോഗ്യ സേതുവിന്റെ ഉപയോഗ രീതിയും ഒരുപോലെയാണ്.
• ആരോഗ്യ സേതുവിന്റെ സോഴ്സ് കോഡും മറ്റും പബ്ലിക് ഡൊമൈനിലും ലഭ്യമാകും. ആപ്പിന്റെ ബഗ് ബൗന്റി പ്രോഗ്രാമും ആരംഭിച്ചിട്ടുണ്ട്. രാജ്യം മുഴുവനുമുള്ള ഡെവലപ്പർമാരോട് ആപ്പിലെ ബഗുകൾ കണ്ടെത്തി അറിയിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബഗ് കണ്ടെത്തുന്നവർക്ക് പാരിതോഷികവും ലഭിക്കും.
• ആരോഗ്യ സേതു ജെ.വി.ആർ.എസ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഫീച്ചർ ഫോണുകൾ, ലാൻഡ്‌ലൈൻ ഫോണുകൾ തുടങ്ങിയവയിലും ഇനി ആരോഗ്യ സേതു ഉപയോഗിക്കാം. ഇത്തരം ഫോണുകളിൽ സൗകര്യം ലഭിക്കുന്നതിനായി, 1921 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകണം.