ന്യൂഡെൽഹി: കേരളത്തിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് കർണാടകക്ക് പുറമെ മൂന്ന് സംസ്‌ഥാനങ്ങൾ കൂടി യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരാഖണ്ഡ്, മണിപ്പൂർ, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളാണ് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർ മാത്രം സംസ്‌ഥാനങ്ങളിലേക്ക് വന്നാൽ മതിയെന്നതാണ് നിബന്ധന.
ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയവരെ മാത്രമേ മംഗളൂരുവിലേക്ക് കടത്തി വിടുകയുള്ളൂ എന്ന് ദക്ഷിണ കർണാടക അധികൃതർ നേരത്തെ അറിയിച്ചിരുന്നു. കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചിരിക്കുകയാണ്. ഇവിടങ്ങളിൽ പരിശോധനയും ശക്‌തമാക്കിയിട്ടുണ്ട്. എന്നാൽ, കാസർഗോഡ്-കർണാടക അതിർത്തിയായ തലപ്പാടിയിൽ വ്യാഴാഴ്‌ച മുതലേ നിയന്ത്രണങ്ങൾ കർശനമാകുകയുള്ളൂ.
ഒരിക്കൽ മാത്രം യാത്ര ചെയ്യുന്നവർ 72 മണിക്കൂറിനകം പരിശോധന നടത്തിയ റിപ്പോർട്ടാണ് ഹാജരാക്കേണ്ടത്. ദിവസവും യാത്ര ചെയ്യുന്നവർ 15 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും മംഗളൂരുവിൽ എവിടേക്കാണ് പോകുന്നതെന്ന് തെളിയിക്കുന്ന രേഖയും കയ്യിൽ കരുതണം. ആംബുലൻസിൽ രോഗികളുമായി വരുന്നവർ ആശുപത്രിയിൽ എത്തിയാൽ ഉടൻ തന്നെ കോവിഡ് പരിശോധനക്ക് വിധേയമാകണമെന്നും നിർദ്ദേശമുണ്ട്.
മഹാരാഷ്‌ട്ര, ഒഡീഷ, വടക്ക്-കിഴക്കൻ സംസ്‌ഥാനങ്ങൾ ജമ്മു കശ്‌മീർ എന്നിവിടങ്ങളിലും പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. കേരളം, ഗോവ, ഗുജറാത്ത്, രാജസ്‌ഥാൻ, ഡെൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മഹാരാഷ്‌ട്രയിൽ പോകണമെങ്കിൽ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട് ഹാജരാക്കണം.
ഒഡീഷയിൽ പുറത്ത് നിന്ന് എത്തുന്ന 55 വയസിന് മുകളിലുള്ള എല്ലാവരും എത്തിയാലുടൻ കോവിഡ് ടെസ്‌റ്റ് നടത്തണമെന്നും നിർദ്ദേശമുണ്ട്.
Also Read: അതിർത്തി യാത്രാ നിയന്ത്രണത്തിന് എതിരെ കർണാടക ഹൈക്കോടതിയിൽ ഹരജി