ചണ്ഡീഗഢ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങൾ കടുപ്പിച്ച് പഞ്ചാബ് സർക്കാർ. സംസ്‌ഥാനത്തെ എല്ലാ പട്ടണങ്ങളിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 10 മണി മുതൽ വൈകിട്ട് 5 വരെയാണ് കർഫ്യൂ. ഡെൽഹിയിലെയും അയൽ ജില്ലകളിലെയും ഗുരുതര കോവിഡ് സാഹചര്യം കണക്കിലെടുത്ത് പഞ്ചാബിൽ കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ ആശങ്കയിലാണ് മുഖ്യമന്ത്രി അമരീന്ദർ സിങ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഡിസംബർ 1 മുതലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ, വിവാഹ വേദികൾ എന്നിവ രാത്രി 9.30ന് അടച്ചുപൂട്ടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. രാജസ്‌ഥാൻ, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, ഛത്തീസ്‌ഗഢ് എന്നീ സംസ്‌ഥാനങ്ങൾക്ക് ശേഷം നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്ന ആറാമത്തെ സംസ്‌ഥാനമാണ് പഞ്ചാബ്.
ഡെൽഹിയിൽ നിന്നുള്ള രോഗികളുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ കിടക്കകളുടെ ലഭ്യത ഉറപ്പാക്കാനും കൂടുതൽ ഡോക്‌ടർമാരെയും നഴ്‌സുമാരെയും ഉടൻ നിയമിക്കാനും സ്വകാര്യ ആശുപത്രികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂടാതെ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്ക് മേൽ ചുമത്തുന്ന പിഴ ഇരട്ടിയാക്കിയിട്ടുണ്ട്. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമുള്ള പിഴ 1000 രൂപയായി ഉയർത്തുകയും ചെയ്‌തു.
അടുത്തിടെ 249 ഡോക്‌ടർമാരെയും 407 മെഡിക്കൽ ഓഫീസർമാരെയും പഞ്ചാബിൽ നിയമിച്ചിരുന്നു. ഇതിന് പുറമേ സ്‌പെഷ്യലിസ്‌റ്റ്, സൂപ്പർ സ്‌പെഷ്യലിസ്‌റ്റ്, നഴ്‌സുമാർ, പാരാമെഡിക്കൽ വിദഗ്‌ധർ എന്നിവരെ അടിയന്തരമായി നിയമിക്കുന്നതിനും സർക്കാർ ഉത്തരവിട്ടു.
അതേസമയം, പഞ്ചാബിൽ 614 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,47,665 ആയി. ചൊവ്വാഴ്‌ച 22 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,653 ആയി.