കാസർഗോഡ്: കർണാടകയിലേക്ക് പോവാൻ ഇന്ന് മുതൽ രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. ചികിൽസയ്‌ക്കായി യാത്ര ചെയ്യുന്ന രോഗികൾക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അതീവ ഗുരുതരാവസ്‌ഥയിലുള്ള രോഗികൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകും.
ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെയെത്തിയ ആളുകളെ ഇന്നലെയും തലപ്പാടിയിൽ നിന്നും മടക്കി അയച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്തവരെയും കർണാടകയിലേക്ക് കടത്തിവിട്ടില്ല. വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് പോവേണ്ട നിരവധി പേരുടെ യാത്ര ഇന്നലെയും മുടങ്ങി. ഇതോടെ കേരള അതിർത്തിയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു.
ഇന്നും പ്രതിഷേധമുണ്ടാവുമെന്നാണ് സൂചന. ക്രമസമാധാനപാലന ചുമതലയുള്ള കർണാടക എഡിജിപി പ്രതാപ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം തലപ്പാടി സന്ദർശിച്ചു. പരീക്ഷയ്‌ക്ക് പോകുന്ന വിദ്യാർഥികൾക്കും അതീവ ഗുരുതര രോഗികൾക്കും മാത്രമാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുള്ളത്.
Also Read: മുട്ടിൽ മരംമുറി കേസ്; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി സംഭവ സ്‌ഥലത്തെത്തിക്കും