ന്യൂഡെൽഹി: കോവിഡ് മൂന്നാം തരംഗത്തെ ചൊല്ലിയുള്ള ആശങ്കകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്‌ധ. രാജ്യത്ത് മൂന്നാം തരംഗ സാധ്യതകൾ ഉണ്ടെന്നും എന്നാൽ അത് നമ്മൾ ക്ഷണിച്ചാൽ മാത്രം വരുന്നതാണെന്നും കേന്ദ്ര ബയോ ടെക്നോളജി ഡിപ്പാർട്മെന്റ് സെക്രട്ടറി ഡോ. രേണു സ്വരൂപ് പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ പെരുമാറ്റവും, പ്രവർത്തികളും അനുസരിച്ചാവും മൂന്നാം തരംഗത്തിന്റെ സാധ്യതകളെന്ന് അവർ പറയുന്നു. വൈറസിന്റെ സ്വഭാവം എങ്ങനെയാണെന്ന് നമുക്കറിയാം. അത് നിരന്തരം മ്യൂട്ടേഷന് വിധേയമാകുന്നതാണ്. അതിൻമേൽ നമുക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ കഴിയില്ല. കൂടുതൽ പേരിലേക്ക് രോഗബാധ എത്തുമ്പോൾ വൈറസിന്റെ സാധ്യതകളും കൂടുകയാണ്.
എന്നാൽ നമുക്ക് ചെയ്യാൻ കഴിയുന്നത് മനുഷ്യരെ നിയന്ത്രിക്കുക എന്നുള്ളതാണ്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച്, മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും ജീവിച്ചാൽ രോഗബാധയെ ചെറുത്ത് തോൽപിക്കാം. അല്ലാത്ത പക്ഷം മൂന്നാം തരംഗം ശക്‌തമാവും; ഡോ. രേണു സ്വരൂപ് വ്യക്‌തമാക്കി.
ഡെൽറ്റ പ്ളസ് അടക്കമുള്ള വകഭേദങ്ങൾ മൂന്നാം തരംഗത്തിലേക്ക് നയിച്ചേക്കുമെന്ന് വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെ രാജ്യത്ത് മുന്നൊരുക്കങ്ങൾ ശക്‌തമാക്കുകയാണ്. ഇതിനായി വാക്‌സിനേഷൻ നിരക്ക് വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്‌റ്റർ മാനേജ്‌മെന്റിന്റെ (എൻഐഡിഎം) ഏറ്റവും പുതിയ റിപ്പോർട്ടിൽ ഒക്‌ടോബർ മാസത്തോടെ രാജ്യത്ത് മൂന്നാം തരംഗം ഉണ്ടാവാനുള്ള സാധ്യതകളുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ റിപ്പോർട് പ്രധാനമന്ത്രിയുടെ പരിഗണനക്കായി അദ്ദേഹത്തിന്റെ ഓഫിസിലേക്ക് അയച്ചിരിക്കുകയാണ്.
Read Also: മലബാർ കലാപ നേതാക്കളുടെ പേര് നീക്കുന്നതിൽ തീരുമാനം ആയില്ല; ഐസിഎച്ച്ആർ