ന്യൂഡെൽഹി: രാജ്യത്ത് ചില സംസ്‌ഥാനങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന മൂന്നാം തരംഗത്തിന്റെ സൂചനയാണെന്ന് വ്യക്‌തമാക്കി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). മൂന്നാം തരംഗം എത്താൻ ഇനിയും മാസങ്ങൾ ഉണ്ടെന്ന് കരുതരുതെന്നും, നിലവിൽ ചില സംസ്‌ഥാനങ്ങളിൽ കാണുന്നത് മൂന്നാം തരംഗത്തിന്റെ സൂചനകൾ ആണെന്നും ഐസിഎംആർ വ്യക്‌തമാക്കി. ഐസിഎംആർ പകർച്ചവ്യാധി വിഭാഗം മേധാവി ഡോക്‌ടർ സമീരൻ പാണ്ഡെ ആണ് ഇക്കാര്യം അറിയിച്ചത്.
രണ്ടാം തരംഗവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നാം തരംഗത്തിൽ കോവിഡ് വ്യാപനത്തിൽ അൽപ്പം കുറവുണ്ടാകുമെന്നും, എന്നാൽ രണ്ടാം തരംഗം രൂക്ഷമായി ബാധിക്കാത്ത സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഒറ്റയടിക്ക് പിൻവലിക്കരുതെന്നും, വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും, ആൾക്കൂട്ടങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നത് സൂപ്പർ സ്‌പ്രെഡ് ഉണ്ടാകാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത് കേരളത്തിലും, മിസോറാമിലുമാണ്. കൂടാതെ രോഗബാധിതർ രോഗം വരാൻ സാധ്യതയുള്ളവരുമായി ഏറ്റവും കൂടുതൽ സമ്പർക്കം ഉണ്ടാക്കുന്നത് കേരളത്തിൽ ആണെന്നും, അതേസമയം കോവിഡ് സംബന്ധിച്ച വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സംസ്‌ഥാനം കേരളമാണെന്നും പാണ്ഡെ വ്യക്‌തമാക്കി. 6നും 17നും ഇടയിൽ പ്രായമുള്ളവരിൽ 50 ശതമാനം പേരും രോഗം വന്നുപോയവർ ആണെന്നും, ഇവർക്ക് വാക്‌സിൻ നൽകുന്നതിന് മുൻപായി അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാരുടെ വാക്‌സിനേഷനാണ് പൂർത്തിയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Read also: കോവിഡ് വൈറസിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിൽ