തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയാത്ത സ്‌ഥിതിയാണെങ്കിലും നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്‌ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ അനന്തമായി നീട്ടാനാകില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്താനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ്. നിയന്ത്രണങ്ങളിൽ നൽകുന്ന ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം മറ്റ് സംസ്‌ഥാനങ്ങളിൽ കെട്ടടങ്ങിയിട്ടും എന്തുകൊണ്ട് കേരളത്തിൽ അവസാനിക്കാത്തതെന്ന് പലർക്കും ആശങ്കയുണ്ട്. അമിതമായി ഭയപ്പെടേണ്ടതില്ല, കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും മുഖ്യമന്ത്രി പറയുന്നു.
രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്‌ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർധിച്ചത്. പരിശോധന ഗണ്യമായി വർധിപ്പിച്ചിരുന്നു. ഐസിഎംആറിന്റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70- 80 ശതമാനം പേർക്ക് രോഗം വന്നുപോയി. മരണങ്ങളുടെ റിപ്പോർട് അനായാസമായി ചെയ്യാനാകില്ല. മിക്ക സംസ്‌ഥാനങ്ങളേക്കാളും മെച്ചപ്പെട്ട രീതിയിൽ മരണം റിപ്പോർട് ചെയ്‌ത സംസ്‌ഥാനമാണ് കേരളമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു.
വാക്‌സിൻ പാഴാക്കാതെ വിതരണം ചെയ്യുന്നതിലും കേരളം മുന്നിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ വഴിയും വാക്‌സിൻ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്‌പുട്നിക് വാക്‌സിനും ചില ആശുപത്രികൾ നൽകുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്‌സിനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളിൽ 70 ശതമാനം പേർക്ക് വാക്‌സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കോവിഡ് ബാധിച്ചാൽ നേരത്തെ പ്രസവസാധ്യത; ഗർഭിണികൾ വാക്‌സിൻ എടുക്കാൻ മടിക്കരുത്; മുഖ്യമന്ത്രി