ലണ്ടൻ: മരുന്ന് നിർമാണ രംഗത്തെ ഭീമനായ അസ്‌ട്രാസെനക്കയുടെ പിന്തുണയോടെ ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ചെടുത്ത ‘കോവിഷീൽഡ്’ വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് നിർമാതാക്കൾ. ബ്രിട്ടനിലും ബ്രസീലിലും നടന്ന പരീക്ഷണങ്ങളിലാണ് പാർശ്വഫലങ്ങളില്ലാത്ത വാക്‌സിൻ 90 ശതമാനം വിജയം കൈവരിച്ചതെന്ന് നിർമാതാക്കൾ വ്യക്‌തമാക്കി.
ആളുകൾക്ക് പകുതി ഡോസ് മരുന്ന് കൊടുത്തും ഒരു മാസത്തിനു ശേഷം ഒരു ഡോസ് മരുന്ന് നൽകിയും നടത്തിയ പരീക്ഷണത്തിൽ 90% ഫലം കണ്ടു. എന്നാൽ ഒന്നും രണ്ടും മാസങ്ങളിൽ ഓരോ ഡോസ് നൽകി നടത്തിയ പരീക്ഷണത്തിൽ 62%. ഫലപ്രാപ്‌തിയാണ് വാക്‌സിന് ഉണ്ടായത്. ഓക്‌സ്‌ഫഡ് -ആസ്ട്രാസെനക്ക ഫലം പ്രതീക്ഷ നൽകുന്നതാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ഇന്ത്യയിൽ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിനാണ് ഓക്‌സ്‌ഫഡ് വാക്‌സിൻ നിർമാണ ചുമതല.
“മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി പരിശോധനാ ഫലം അംഗീകരിക്കേണ്ടതുണ്ട്. വാക്‌സിന്റെ ഫലപ്രാപ്‌തി പരിശോധിച്ച് ഉറപ്പിക്കേണ്ടതുണ്ട്. 100 ദശലക്ഷം ഡോസ് വാക്‌സിനാണ് ഓർഡർ ചെയ്‌തിരിക്കുന്നത്. എല്ലാം ശരിയാകുകയാണെങ്കിൽ അടുത്ത വർഷം ആദ്യം മുതൽ വാക്‌സിൻ വിതരണം ആരംഭിക്കും”- ആരോഗ്യ സെക്രട്ടറി വ്യക്‌തമാക്കി.
ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ കോവിഡ് മുൻനിര പോരാളികളായ ആരോഗ്യ പ്രവർത്തകർക്ക് രാജ്യത്ത് വാക്‌സിൻ ലഭ്യമാക്കിയേക്കുമെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടതില്ലാത്തതിനാൽ ഫൈസർ വാക്‌സിനേക്കാൾ കൂടുതൽ ഏളുപ്പത്തിൽ കോവിഷീൽഡ് കൈകാര്യം ചെയ്യാനാകുമെന്ന് ഗവേഷകർ പറയുന്നു.
അതേസമയം, അമേരിക്കൻ കമ്പനിയായ ഫൈസറിന്റെ വാക്‌സിൻ 95 ശതമാനവും മറ്റൊരു കമ്പനിയായ മൊഡേണയുടെ വാക്‌സിൻ 94.5 ശതമാനവും ഫലപ്രദമാണെന്ന് കമ്പനികൾ വ്യക്‌തമാക്കിയിരുന്നു. മൂന്നാം പരീക്ഷണത്തിനൊടുവിൽ അന്തിമ വിശകലനത്തിലാണ് ഫൈസർ വാക്‌സിൻ 95% ഫലപ്രദമാണെന്ന് കണ്ടെത്തിയത്. ഫൈസറിന്റെ വാക്‌സിൻ ഫലം പുറത്തുവന്ന് ഒരാഴ്‌ചക്ക് ശേഷമാണ് മൊഡേണ തങ്ങളുടെ പരീക്ഷണ ഫലം പുറത്തുവിട്ടത്.
Also Read: കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നേതാക്കള്‍ ആദ്യം ആത്‌മ പരിശോധന നടത്തണം; അധിര്‍ രഞ്‌ജന്‍ ചൗധരി