മുംബൈ: സാമൂഹ്യപ്രവര്‍ത്തക ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തെ അപലപിച്ച് സിപിഐഎം. മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌ത നടപടിയെ ശക്‌തമായി അപലപിക്കുന്നുവെന്നും ഇവര്‍ക്കെതിരെയുള്ള കള്ളക്കേസ് പിന്‍വലിക്കണമെന്നും സിപിഐഎം വ്യക്‌തമാക്കി. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.
‘സുപ്രീം കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ച് സംശയാസ്‌പദമായ കാരണങ്ങളാല്‍ ഗുജറാത്ത് പോലീസ് മനുഷ്യാവകാശങ്ങളുടെ അക്ഷീണ സംരക്ഷകയായ ടീസ്‌റ്റ സെതല്‍വാദിനെ അറസ്‌റ്റ് ചെയ്‌തതിനെ സിപിഐഎം ശക്‌തമായി അപലപിക്കുന്നു. അവരെ വിട്ടയക്കണമെന്നും കള്ളക്കേസ് പിന്‍വലിക്കണമെന്നും സിപിഐഎം ആവശ്യപ്പെടുന്നു,’ സിപിഐഎം ഫേസ്ബുക്കില്‍ കുറിച്ചു.
2002ല്‍ നടന്ന ഗുജറാത്ത് മുസ്‌ലിം വംശഹത്യയില്‍ തെറ്റായ വിവരങ്ങള്‍ പോലീസിന് ടീസ്‌റ്റ നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിന് പിന്നാലെയാണ് ടീസ്‌റ്റയെ ഗുജറാത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്. മുംബൈയിലെ ജുഹു പ്രദേശത്തുള്ള വസതിയില്‍ വെച്ചായിരുന്നു അറസ്‌റ്റ്.
മുംബൈയിലെ സാന്തക്രൂസ്‌ത പോലീസ് സ്‌റ്റേഷനിലേക്കാണ് നിലവില്‍ ഇവരെ കൊണ്ടു പോയിരിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട് ചെയ്യുന്നു. വ്യാജരേഖകള്‍ ചമച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ടീസ്‌റ്റ ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നതായി സ്‌ക്രോൾ.ഇൻ റിപ്പോര്‍ട് ചെയ്‌തു.
നേരത്തെ ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. നരേന്ദ്ര മോദിക്ക് ക്ളീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യംചെയ്‌ത് കഴിഞ്ഞ ദിവസം സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.
Most Read: നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കം; വിവിധ വിഷയങ്ങൾ ചർച്ചയാകും