തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേരും. പാലാ ബിഷപ്പിന്റെ വിവാദ പ്രസ്‌താവനയിൽ സർക്കാർ നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിശദീകരിച്ചേക്കും. പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ തള്ളുന്നതായിരുന്നു മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ച നിലപാട്. സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പോലീസിനോട് നിർദ്ദേശിച്ചിരുന്നു.
അതേസമയം, മറ്റ് പാർടികളിൽ നിന്ന് നേതാക്കൾ സിപിഎമ്മിലേക്ക് വരുന്ന സാഹചര്യത്തിൽ ഇവരെ ഏത് നിലയിൽ ഒപ്പം നിർത്തണം എന്നതിലും സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ചർച്ച നടക്കും. കോൺഗ്രസ് വിട്ട് വരുന്ന നേതാക്കൾക്കടക്കം മികച്ച സ്‌ഥാനങ്ങൾ നൽകി കൂടുതൽ പേരെ എത്തിക്കാനാണ് ജില്ലാ തലങ്ങളിലടക്കം ചർച്ചകൾ നടക്കുന്നത്.
തിരഞ്ഞെടുപ്പ് അവലോകനങ്ങളെ തുടർന്നുള്ള സിപിഐ-കേരള കോൺഗ്രസ് തർക്കവും സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്‌തേക്കും. തിരഞ്ഞെടുപ്പ് വീഴ്‌ചകളിൽ ഇതുവരെ ജില്ലാ കമ്മിറ്റികളിൽ കൈക്കൊണ്ട നടപടികൾ, വിവിധ ജില്ലാ കമ്മിറ്റികളുടെ ചുമതല വഹിക്കുന്ന നേതാക്കൾ വിശദീകരിക്കും. അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വീഴ്‌ചകളിൽ ജി സുധാകരനെതിരായ കണ്ടെത്തലുകളടങ്ങിയ റിപ്പോർട് സമർപ്പിച്ചെങ്കിലും ഇതുവരെ ചർച്ചകൾ തുടങ്ങിയിട്ടില്ല.
Most Read: രാമക്ഷേത്ര നിർമാണം ഒന്നാംഘട്ടം പൂർത്തിയായി; തിരഞ്ഞെടുപ്പിന് മുൻപ് തുറക്കും