തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ജില്ലാ സമ്മേളനവുമായി സിപിഎം മുന്നോട്ട്. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസർഗോഡ്, തൃശൂർ ജില്ലാ സമ്മേളനങ്ങൾ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം.
പാർട്ടി നിലപാടിനെതിരെ അതിരൂക്ഷ വിമർശനമാണ് പല ഭാഗത്ത് നിന്ന് ഉയരുന്നത്. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ രോഗവ്യാപനം വർധിക്കാൻ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ലാ സമ്മേളനമാണെന്നാണ് ആക്ഷേപം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഇതിനോടകം കോവിഡ് സ്‌ഥിരീകരിച്ചിട്ടുണ്ട്.
പ്രതിനിധികൾക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവർത്തിച്ച നിരവധി ആളുകൾക്ക് കോവിഡ് പിടിപെട്ടിട്ടുണ്ട്. നിരവധി പേർ കോവിഡ് പരിശോധന നടത്താതെ വീടുകളിൽ ഐസൊലേഷനിലും കഴിയുന്നുണ്ട്. മന്ത്രിമാർക്ക് അടക്കം കോവിഡ് ബാധിച്ച സ്‌ഥലമായി പാറശാലയിലെ ജില്ലാ സമ്മേളനം മാറിയെങ്കിലും ഇത് അംഗീകരിക്കാൻ പാർട്ടി തയ്യാറല്ല.
Read Also: ഐഎൻഎസ് രൺവീറിലെ അപകടം; സ്‍ഫോടക വസ്‌തു പൊട്ടിത്തെറിച്ചതല്ലെന്ന് റിപ്പോർട്