കുവൈറ്റ് സിറ്റി: കർഫ്യൂ ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടിയുമായി കുവൈറ്റ്. കർഫ്യൂ ലംഘനം നടത്തിയാൽ തടവും പിഴയും ശിക്ഷയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 10,000 ദിനാർ വരെയാണ് പിഴ. വിദേശികളാണെങ്കിൽ നാടുകടത്തും.
കർഫ്യൂ സമയത്ത് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. കാൽനട, സൈക്കിൾ യാത്രകളും പാടില്ല. ഇന്ന് മുതലാണ് കുവൈത്തിൽ കർഫ്യൂ നിലവിൽ വരുന്നത്. വൈകിട്ട് 5 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ.
ദിവാനിയകൾ, കൃഷിയിടങ്ങൾ, പാലങ്ങൾ തുടങ്ങിയിടങ്ങളിൽ പരിശോധനയുണ്ടാകും. നിയമലംഘകരെ പിടികൂടാൻ പോലീസിന് പുറമേ നാഷണൽ ഗാർഡ്, പ്രതിരോധമന്ത്രാലയം ഉദ്യോഗസ്‌ഥർ എന്നിവരുടെ സഹകരണവും ഉണ്ടാകും.
പ്രത്യേക പാസ് ഉള്ളവർക്ക് കർഫ്യൂ സമയത്ത് പുറത്തിറങ്ങാം. എന്നാൽ, നിയമം ലംഘിക്കുന്നവരുടെ പാസ് റദ്ദാക്കുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്യും. മുൻകൂർ ലഭിക്കുന്ന ബാർകോഡ് അനുമതിയിലൂടെ രോഗികൾക്ക് ആശുപത്രികളിലേക്ക് പോകാനും അനുമതി ഉണ്ടാകും.
പ്രഥമ ചികിൽസ, മെഡിക്കൽ റിവ്യു, രക്‌തദാനം, കോവിഡ് പരിശോധനക്ക് സ്രവം നൽകൽ, കോവിഡ് വാക്‌സിൻ സ്വീകരിക്കൽ എന്നീ ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർക്ക് പ്രത്യേക കാർഡ് അനുവദിക്കും. ആവശ്യത്തിന്റെ സ്വഭാവം, പോകേണ്ട സ്‌ഥലത്തിന്റെ ദൂരം തുടങ്ങിയവ പരിഗണിച്ച് 30 മിനിറ്റ് മുതൽ 2 മണിക്കൂർ വരെ സമയപരിധിയിൽ ഉള്ള യാത്രക്കാണ് പെർമിറ്റ് നൽകുക.
Also Read: വീണ്ടും സിനിമാ തിയേറ്ററുകൾ തുറക്കാനൊരുങ്ങി അബുദാബി