കോട്ടയം: കാറിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ നടൻ വിനോദ് തോമസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. മരണകാരണം വിഷവാതകം ശ്വസിച്ചെന്നാണ് സ്‌ഥിരീകരണം. കാർബൺ മോണോക്‌സൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പോസ്‌റ്റുമോർട്ടത്തിലാണ് ഇക്കാര്യങ്ങൾ വ്യക്‌തമായത്.
ഇന്നലെ വൈകിട്ടാണ് പാമ്പാടി കാളച്ചന്തയിലെ സ്വകാര്യ ബാറിന് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ കാറിനുള്ളിൽ വിനോദ് തോമസിനെ(47) മരിച്ച നിലയിൽ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാർ കാറിന്റെ സമീപത്തെത്തി പരിശോധിച്ചു. തുടർന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പാമ്പാടി എസ്‌എച്ച്‌ഒ സുവർണകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പിന്നാലെ, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. വിനോദ് തോമസിന്റെ മരണത്തിൽ പാമ്പാടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടും പുറത്തുവന്നത്.
അടുത്ത ദിവസം മോട്ടോർ വാഹനവകുപ്പ് കാർ പരിശോധിക്കും. ഇതിനുശേഷമാകും പോലീസ് അന്വേഷണം വിപുലീകരിക്കുക. 16 സിനിമകളിലും 20 ഷോർട് ഫിലിമുകളിലും നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം മീനടം കുറിയന്നൂർ പരേതനായ തങ്കച്ചൻ- കുഞ്ഞമ്മ മകനാണ്. അവിവാഹിതനാണ്. വിനോദിന്റെ സംസ്‌കാരം ചൊവ്വാഴ്‌ച മുട്ടമ്പലം പൊതുശ്‌മശാനത്തിൽ നടക്കും.
Most Read| ഗാസയിലെ അഭയാർഥി ക്യാമ്പുകൾ ലക്ഷ്യമാക്കി ഇസ്രയേൽ; കടുത്ത ബോംബാക്രമണം