തിരുവനന്തപുരം: സംസ്‌ഥാനത്തെ സർവകലാശാലകളിൽ അവസാന വർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ വിളിച്ചുചേർത്ത സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകൾ മുടങ്ങാത്ത രീതിയിൽ പരീക്ഷകൾ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തും.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരിക്കും പരീക്ഷകൾ നടത്തുക. പരീക്ഷകളുടെ തീയതിയും ടൈംടേബിളും ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ക്രമീകരണങ്ങൾ സംബന്ധിച്ച കാര്യങ്ങൾ സർവകലാശാല തലത്തിൽ തീരുമാനിക്കും.
ജനുവരി 4ന് കോളേജുകൾ തുറക്കുമ്പോൾ പ്രവർത്തിക്കേണ്ട സമയം സംബന്ധിച്ച കാര്യങ്ങളിൽ ബന്ധപ്പെട്ട കോളേജുകൾക്ക് തീരുമാനമെടുക്കാം. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാനാണ് സർക്കാർ നിർദേശത്തിൽ പറയുന്നത്. ഇതിന് എതിരെ അധ്യാപകർ പ്രതിഷേധം ഉയർത്തിയിരുന്നു. രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് ഷിഫ്റ്റുകൾ സർക്കാർ നിർദേശിച്ചതിൽ ഉചിതമായത് കോളേജുകൾക്ക് തീരുമാനിക്കാം. സർക്കാർ കോളേജുകളിൽ പിടിഎ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക. എയ്‌ഡഡ്, അൺഎയ്‌ഡഡ് കോളേജുകളിൽ ബന്ധപ്പെട്ട മാനേജ്‌മെന്റുകൾക്ക് തീരുമാനമെടുക്കാം. രാവിലെ 8.30ന് ക്ളാസുകൾ തുടങ്ങുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ 10 മുതൽ 4 വരെയുള്ള പതിവ് സമയത്ത് തന്നെ പ്രവർത്തിക്കാം.
അതേസമയം, വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും പുതുതായി അനുവദിച്ച പുതുതലമുറ കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ കോഴ്‌സുകൾക്കുള്ള സിലബസ് തയാറാക്കി കഴിഞ്ഞതായി വൈസ് ചാൻസലർമാർ യോഗത്തിൽ അറിയിച്ചു.
Read also: പുതുവൽസരത്തിന് ഡിജെ പാര്‍ട്ടികള്‍ക്ക് തടസമില്ല; കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍