ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോകാൻ കർഷകർ. സമരം പ്രഖ്യാപിച്ച കർഷകരുമായുള്ള മന്ത്രിതല രണ്ടാംഘട്ട ചർച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഡെൽഹി ചലോ മാർച്ച് തുടങ്ങുമെന്ന് കർഷകർ വ്യക്‌തമാക്കി. താങ്ങുവില, വിള ഇൻഷുറൻസ് എന്നിവ ലഭ്യമാക്കണം, കർഷകർക്കെതിരെ രജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് മാർച്ച്.
സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം ഉൾപ്പടെയുള്ള 200ഓളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. മാർച്ചിനെ നേരിടാൻ ഹരിയാന, ഡെൽഹി അതിർത്തികളിൽ പോലീസ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
കർഷകർ ഡെൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തികൾ അടച്ചു. അതിർത്തികളിൽ കോൺക്രീറ്റ് സ്ളാബും മുള്ളുവേലികളും ഉൾപ്പടെ സ്‌ഥാപിച്ചിട്ടുണ്ട്. 20,000 ത്തോളം കർഷകർ രണ്ടായിരം ട്രാക്‌ടറുകളുമായി ഡെൽഹിയിലേക്ക് വരുമെന്നാണ് റിപ്പോർട്. രണ്ടു വർഷം മുൻപ് നടന്ന കർഷക സമരത്തിലെ സാഹചര്യങ്ങൾ അവർത്തിക്കാതിരിക്കാനാണ് ഇക്കുറി അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ വീണ്ടും രംഗത്തെത്തുന്നത്. അതിനിടെ, കർഷക മാർച്ച് ഡെൽഹിയിൽ പ്രവേശിക്കാതിരിക്കാൻ അതിർത്തികൾ അടച്ചുപൂട്ടിയതിനും ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയതിനും എതിരെ പഞ്ചാബ്- ഹരിയാന ഹൈക്കോടതികളിൽ ഹരജി സമർപ്പിച്ചു. സംസ്‌ഥാന സർക്കാരുകളുടെയും കേന്ദ്ര സർക്കാരിന്റെയും നടപടികൾ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
ഉദയ് പ്രതാപ് സിങ് എന്ന വ്യക്‌തിയാണ് സർക്കാരുകളുടെ നടപടിയിൽ സ്‌റ്റേ ആവശ്യപ്പെട്ട് ഹരജി നൽകിയത്. ഹരജി ഇന്ന് പരിഗണിക്കും. പൗരൻമാർക്ക് ഭരണഘടനാപരമായുള്ള അവകാശമാണ് ഒത്തുചേരാനും സമാധാനപരമായി പ്രതിഷേധിക്കാനും ഉള്ളതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Most Read| ഇന്ത്യയുടെ പുതിയ അർബുദ ചികിൽസ; കാൻസർമുക്‌തി നേടി 9കാരിയും