ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ തുടർന്ന് ജീവൻ നഷ്‌ടമായവരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് ഡെൽഹി സർക്കാർ. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. കോവിഡ് മൂലം മരണപ്പെട്ടവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ചിലവ് സർക്കാർ തന്നെ വഹിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.
വേദനാജനകമായ ദിവസങ്ങളാണ് കടന്നുപോയത്. പല കുടുംബങ്ങളിലും ഒന്നിലധികം കോവിഡ് മരണങ്ങൾ സംഭവിച്ചു. നിരവധി കുട്ടികൾക്ക് അവരുടെ രക്ഷിതാക്കളെ നഷ്‌ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവർക്ക് സർക്കാർ സൗജന്യ വിദ്യാഭ്യാസം നൽകും. അയൽവീട്ടുകാർ ഈ കുട്ടികൾക്ക് വേണ്ട പരിചരണം നൽകണമെന്ന് അഭ്യർഥിക്കുന്നു, കെജ്‌രിവാൾ പറഞ്ഞു.
അതേസമയം, കർശന നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഡെൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ട്. 8,500 പേർക്കാണ് ഇന്ന് കോവിഡ് സ്‌ഥിരീകരിച്ചത്. ഏപ്രിൽ 10ന് ശേഷം ആദ്യമായാണ് ഡെൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിൽ താഴെ എത്തുന്നത്. 12 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ്.
Read also: ഹിമാലയൻ യാത്രാ വിവരണവുമായി ആന്റണി വർഗ്ഗീസ്; ‘വാബി-സാബി’ പുറത്തിറങ്ങി