ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ വിദ്യഭ്യാസ സ്‌ഥാപനമായ ഡെൽഹി സർവകലാശാല ആർഎസ്എസ് നേതാവ് വിഡി സവർക്കറുടെ പേരിൽ പുതിയ കോളേജ് ആരംഭിക്കുന്നു. ബിജെപി അധികാരത്തിൽ എത്തിയ ശേഷം രാജ്യമെമ്പാടും നടപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി.
ഇതിന് പുറമെ സർവകലാശാലക്ക് കീഴിലുള്ള മറ്റൊരു കോളേജിന് അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ പേര് നൽകാനും തീരുമാനമായി. സർവകലാശാല എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. സർവകലാശാല വൈസ് ചാൻസിലർ യോഗേഷ് സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഗാന്ധിവധത്തിൽ സവർക്കറെ വെറുതെ വിട്ടങ്കിലും കേസന്വേഷിച്ച കപൂർ കമ്മീഷൻ ഉൾപ്പടെയുള്ളവർ സംശയത്തിന്റെ നിഴലിൽ നിന്ന് നീക്കം ചെയ്യാത്ത വ്യക്‌തിയാണ് സവർക്കർ. അങ്ങേയറ്റം സങ്കുചിതമായ ദേശീയത ജീവിതത്തിൽ ഉടനീളം പുലർത്തുകയും ഇക്കാലത്തെ ഏറ്റവും കടുത്ത ഹിന്ദുത്വവാദിക്കുപോലും പരിഗണിക്കാൻ കഴിയാത്ത ‘Six Glorious Epochs of Indian History’ എന്ന പുസ്‌തകം പുറത്തിറക്കുകയും ചെയ്‌ത വ്യക്‌തികൂടിയാണ് സവർക്കർ.
മാത്രവുമല്ല, പല എതിർവാദങ്ങൾ ഉണ്ടായപ്പോഴും പ്രസ്‌തുത പുസ്‌തകം പിൻവലിക്കാതെ, മതേതര-ജനാധിപത്യ സമൂഹത്തിന് ഉൾകൊള്ളാൻ കഴിയാത്ത സങ്കുചിതചിന്തകളെ പ്രോൽസാഹിപ്പിച്ച വ്യക്‌തി കൂടിയാണ് സവർക്കർ. ഇത്തരമൊരു സാഹചര്യം നിലവിൽ ഉള്ളതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പോലുള്ള കേന്ദ്രങ്ങൾ തുടങ്ങുമ്പോൾ പ്രതിഷേധം ഉയരുന്നതിന്റെ കാരണം.
നേരത്തെ ഡെൽഹി യൂണിവേഴ്‌സിറ്റി ആർട്‌സ് ഫാക്കൽറ്റിയിൽ വിഡി സവർക്കറുടെ പ്രതിമ സ്‌ഥാപിച്ചത് ശക്‌തമായ വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് എടുത്ത് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു വർഷത്തിന് ശേഷം പുതുതായി തുടങ്ങുന്ന കോളേജിന് സവർക്കറുടെ പേര് നൽകാൻ സർവകലാശാല തീരുമാനിച്ചത്.
Read Also: ത്രിപുരയിലെ വർഗീയ ആക്രമണം; ഹൈക്കോടതി റിപ്പോർട് തേടി