ന്യൂഡെൽഹി: ഡിജിറ്റൽ വ്യക്‌തിഗത സുരക്ഷാ ബിൽ കേന്ദ്രസർക്കാർ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വനി വൈഷ്‌ണവ് ആണ് ബിൽ സഭയിൽ അവതരിപ്പിക്കുക. ബില്ലിന് നേരത്തെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇന്നത്തെ സമ്മേളനത്തിൽ തന്നെ ബിൽ പാസാക്കാനാണ് നീക്കം. ഏറെ ചർച്ചകൾക്ക് വഴിവെച്ച ബില്ലിന്റെ ആദ്യ രൂപം കഴിഞ്ഞ ഓഗസ്‌റ്റിൽ പിൻവലിച്ചിരുന്നു. തുടർന്ന് തയ്യാറാക്കിയ പുതിയ ബില്ലാണ് ഇന്ന് അവതരിപ്പിക്കുന്നത്.
ബില്ല് പാസായാൽ, വിവരാവകാശ അപേക്ഷയ്‌ക്ക് ഇനി വ്യക്‌തിവിവരങ്ങൾ മറുപടിയായി ലഭിക്കില്ല. നിയമം നടപ്പിലാക്കുന്നതിനായി ഡേറ്റ പ്രൊട്ടക്ഷൻ അതോറിറ്റി നിലവിൽ വരും. അപ്പീലുകൾ ടെലികോം തർക്കപരിഹാര ആപ്‌ലറ്റ് ട്രൈബൂണലുകൾ പരിഗണിക്കും. ബിൽ നിയമമായാൽ സ്വകാര്യ കമ്പനികളടക്കം ഇത് പാലിക്കേണ്ടി വരും. സാമൂഹിക മാദ്ധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്‌തിഗത വിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നുവെന്ന് ആ വ്യക്‌തിയെ അറിയിക്കേണ്ടി വരും.
വിവരച്ചോർച്ച ഉണ്ടായാൽ കോടികൾ പിഴ നൽകണം. വിവരച്ചോർച്ച ഉണ്ടായാൽ ബന്ധപ്പെട്ട വ്യക്‌തിയേയും ഡേറ്റ പ്രൊട്ടക്ഷൻ ബോർഡിനെയും അറിയിക്കണം. വീഴ്‌ച ഉണ്ടായാൽ 250 കോടി രൂപ വരെ പിഴ ഈടാക്കും. ഇത് 500 കോടി വരെ ഉയർത്താനും വ്യവസ്‌ഥയുണ്ട്. വ്യക്‌തിവിവരം ശേഖരിക്കുമ്പോൾ ഓരോന്നിന്റെയും ഉദ്ദേശ്യം ഉപയോക്‌താവിനെ അറിയിച്ചു അനുമതി വാങ്ങണം. വ്യക്‌തികൾക്ക് എപ്പോൾ വേണമെങ്കിലും ഈ അനുമതി റദ്ദാക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ നിയമമെന്നാണ് വിവരം.
Most Read| അവിശ്വാസ പ്രമേയം എട്ടിന്; തുടർ നടപടികൾക്കായി ‘ഇന്ത്യ’ ഇന്നും യോഗം ചേരും