കുവൈറ്റ് സിറ്റി: ഇന്ത്യയില്‍ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പുനഃരാരംഭിച്ചു. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സർവീസ് ആരംഭിക്കുന്നത്.
കൊച്ചിയില്‍ നിന്നുള്ള ജസീറ എയര്‍വേസിന്റെ 1406 നമ്പർ വിമാനം ആയിരുന്നു കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെ ആദ്യം പറന്നിറങ്ങിയത്. രാവിലെ 5.30ന് 167 യാത്രക്കാരുമായിട്ടാണ് ജസീറ എത്തിയത്.
മുംബൈയിൽ നിന്നുമുള്ള കുവൈറ്റ് എയര്‍വേയ്‌സിന്റെ വിമാനം രാവിലെ 6 മണിക്കും ചെന്നെയില്‍ നിന്നുമുള്ള വിമാനം രാവിലെ 6.30നുമാണ് എത്തിച്ചേര്‍ന്നത്. ഡെല്‍ഹിയില്‍ നിന്നുള്ള ജസീറ എയര്‍വേയ്‌സ് വിമാനം രാവിലെ 7 മണിക്കും എത്തി. അതേസമയം അഹമ്മദാബാദില്‍ നിന്നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം വൈകുന്നേരത്തോടെ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കോവിഡ് പശ്‌ചാത്തലത്തില്‍ കഴിഞ്ഞവർഷം മാര്‍ച്ചുമാസം മുതലാണ് കുവൈറ്റ് അന്താരാഷ്‍ട്ര വിമാനത്താവളം പ്രവര്‍ത്തനരഹിതമായത്. പിന്നീട് 2021 ഓഗസ്‌റ്റ് ഒന്നിന് വിമാനത്താവളം ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നുവെങ്കിലും നേരിട്ടുള്ള വിമാന സര്‍വീസ് ഇന്നു മുതലാണ് ആരംഭിച്ചത്.
ഇന്ത്യയില്‍ നിന്നും പ്രതിദിനം 768 യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് മടങ്ങി എത്താനാണ് കുവൈറ്റ് അനുമതി നല്‍കിയിട്ടുള്ളത്. രാജ്യത്തേക്ക് വരുന്നവര്‍ക്ക് പ്രത്യേക യാത്രാ നിര്‍ദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
Most Read: ബ്രാഹ്‌മണർക്ക് എതിരായ പരാമർശം; ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്‌റ്റിൽ