കോഴിക്കോട്: ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന പരാതിയില്‍ എംഇഎസ് പ്രസിഡണ്ട് ഫസല്‍ ഖഫൂറിന് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതിനെ തുടര്‍ന്നുണ്ടായ ഭിന്നത പുതിയ തലത്തിലേക്ക്.
ഡോ. ഫസല്‍ ഗഫൂര്‍, പ്രൊഫസര്‍ പിഒജെ ലബ്ബ എന്നിവരുടെ രാജി ആവശ്യപ്പെട്ടവരെ സംഘടനയില്‍ നിന്നും പുറത്താക്കി. സംസ്‌ഥാന സെക്രട്ടറി ഡോ. എന്‍എം മുജീബ് റഹ്‌മാനെതിരേയും മറ്റൊരു സംസ്‌ഥാന കമ്മിറ്റി അംഗത്തിനെതിരേയുമാണ് നടപടി എടുത്തത്.
കോഴിക്കോട് ഭൂമി വാങ്ങുന്നതിനായി എംഇഎസിന്റെ ഫണ്ടില്‍ നിന്നും 3.70 കോടി രൂപയോളം രണ്ട് സ്‌ഥാപനങ്ങളിലേക്ക് അനധികൃതമായി കൈമാറിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. ഇതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു. പിന്നീടാണ് ഡോ. മുജീബ് റഹ്‌മാന്‍ ഇരുവരുടെയും രാജി ആവശ്യപ്പെട്ട് രംഗത്ത് വന്നത്.
ഏറ്റവും സങ്കീര്‍ണമായ ഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് മുജീബ് റഹ്‌മാന്‍ സസ്‌പെന്‍ഷനോട് പ്രതികരിച്ചു. എംഇഎസ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് നേരെ ക്രിമിനല്‍ കേസ് എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ സംഘടനക്കുള്ളിലെ ചിലരുടെ സ്വാര്‍ത്ഥ താല്‍പര്യമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും പരാതിയില്‍ കഴമ്പില്ലെന്നും ഫസല്‍ ഖഫൂര്‍ പറയുന്നു.
Read Also: ബിനീഷ് കോടിയേരി 5 ദിവസം കൂടി കസ്‌റ്റഡിയില്‍ തുടരും