ദുബായ്: യുഎഇയിൽ ഇന്ന് മുതൽ പെരുന്നാൾ അവധി. തിങ്കളാഴ്‌ച മാത്രമാണ് പ്രവൃത്തിദിനം വരുന്നത്. അന്ന് ലീവ് എടുത്താൽ ഒമ്പത് ദിവസം അവധി ലഭിക്കും. മധ്യവേനൽ അവധിക്കായി ഇന്നലെ സ്‌കൂളുകൾ അടച്ചതോടെ പ്രവാസികൾ വാർഷിക അവധി കൂടി ചേർത്ത് നാട്ടിലേക്ക് മടങ്ങാനുമുള്ള തിരക്കിലാണ്. കുത്തനെ കൂടിയ വിമാന നിരക്കാണ് നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ മുന്നിലെ പ്രധാന തടസം.
എന്നാൽ, പെരുന്നാൾ അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഇരട്ടി വേതനവും പകരം അവധിയും വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ് രാജ്യത്തെ സ്വകാര്യ കമ്പനികൾ. അധിക വേതനം കൂടാതെ പാരിതോഷികവും ചില കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവധി നൽകാത്ത കമ്പനികൾ കൂടുതൽ വേതനവും പകരം അവധിയും നൽകണമെന്ന് മാനവവിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം നിർദ്ദേശിച്ചതിനെ തുടർന്നാണ് നടപടി.
നാട്ടിൽ പോകാത്തവരെ ലക്ഷ്യമിട്ടാണ് ഇരട്ടി ശമ്പളവും പാരിതോഷികങ്ങളുമായി സ്വകാര്യ കമ്പനികൾ രംഗത്തെത്തിയത്. ദിവസ വേതനത്തിന് പുറമെ 50 ശതമാനം അധിക വേതനം നൽകണമെന്നാണ് ചട്ടം. സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വർഷത്തിൽ പൂർണ ശമ്പളത്തോടെ അവധി നൽകേണ്ട ദിവസങ്ങളാണിത്.
ഓവർ ടൈം ജോലിക്ക് 50 ശതമാനം അധിക വേതനം യുഎഇ നിയമം ഉറപ്പുവരുത്തുന്നുണ്ട്. ആഴ്‌ചയിൽ ഒരു ദിവസം അവധി നിർബന്ധമാണ്. ഈ ദിവസം ജോലി ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അധിക വേതനവും പകരം അവധിയും നൽകണമെന്നാണ് നിയമം. ഇത്തവണ ബലിപെരുന്നാളിന് നാല് ദിവസം അവധിയും അതിനൊപ്പം ശനിയും ഞായറും വന്നതോടെ ഫലത്തിൽ ആറ് ദിവസം ജോലി മുടങ്ങുന്ന സാഹചര്യത്തിലാണ് തൊഴിലാളികൾക്ക് ആകർഷകമായ ആനുകൂല്യങ്ങളുമായി കമ്പനികൾ രംഗത്ത് വന്നത്.
Most Read: തെരുവുനായ ആക്രമണം; കുട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി