കൊച്ചി: തൃശൂർ ആസ്‌ഥാനമായ മണപ്പുറം ഫിനാൻസിന്റെ ആസ്‌തി വകകൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപം, ഓഹരികൾ എന്നിവയാണ് മരവിപ്പിച്ചത്. സാമ്പത്തിക ഇടപാട് രേഖകളും ഇഡി പിടിച്ചെടുത്തു.
തൃശൂരിൽ മണപ്പുറം ഫിനാൻസിന്റെ പ്രധാന ബ്രാഞ്ച് ഉൾപ്പെടെ ആറ് ഇടങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയിരുന്നു. മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ വിപി നന്ദകുമാറിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു റെയ്‌ഡ്.
നിയമവിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചെന്നും ഇഡി പറഞ്ഞു. റെയ്‌ഡിന് ശേഷമാണ് മരവിപ്പിക്കൽ നടപടിയിലേക്ക് ഇഡി കടന്നത്. മണപ്പുറം ഫൈനാൻസിനെതിരെ നേരത്തെ ഇഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസിലാണ് തുടർ നടപടികൾ ഇഡി നടത്തുന്നത്.
മണപ്പുറം ഫിനാൻസ് ഇന്ത്യയിലും വിദേശത്തും നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായും സ്വർണ പണയത്തിലൂടെ ലഭിക്കുന്ന തുക നിയമങ്ങൾ പാലിക്കാതെ വിനിയോഗിച്ചതായും കണ്ടെത്തി. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ 150 കോടിയോളം രൂപ നിക്ഷേപകരിൽ നിന്നു സമാഹരിച്ചിരുന്നുവെന്നും സൂചനയുണ്ട്.
Read Also: വന്ദേഭാരത്; യാത്രാ സമയവും വേഗതയും കൃത്യമായി പാലിക്കുന്നുണ്ട്- ദക്ഷിണ റെയിൽവേ