മലപ്പുറം: വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് എടപ്പാൾ മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസാണ് മേൽപ്പാലത്തിന്റെ ഉൽഘാടനം നിർവഹിച്ചത്. വികസന കാര്യത്തിൽ മലപ്പുറം ജില്ലക്ക് സർക്കാർ കാര്യമായ പരിഗണന നൽകുമെന്ന് ഉൽഘാടന വേളയിൽ മന്ത്രി പറഞ്ഞു.
ജില്ലയുടെ ന്യായമായ വികസന പദ്ധതികൾ മുന്നോട്ട് വെച്ചവർക്കൊപ്പം സർക്കാരും കൂടെ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകി. ഉൽസവാന്തരീക്ഷത്തിലാണ് മേൽപ്പാലത്തിന്റെ ഉൽഘാടനം നിർവഹിച്ചത്. മലപ്പുറം ജില്ലയിൽ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിർമിക്കുന്ന ആദ്യ മേൽപ്പാലമാണിത്. എടപ്പാൾ ജംങ്ഷനിൽ കോഴിക്കോട് തൃശൂർ റോഡിന് മുകളിലൂടെയാണ് മേൽപ്പാലം ഒരുക്കിയിരിക്കുന്നത്.
കിഫ്ബിയിൽ നിന്ന് 13.68 കോടി ചിലവഴിച്ചാണ് പാലം നിർമിച്ചത്. രണ്ട് വരി ഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ 259 മീറ്റർ നീളത്തിലാണ് നിർമാണം. തൃശൂർ കുറ്റിപ്പുറം പാതയിൽ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാൾ. നാല് റോഡുകൾ സംഗമിക്കുന്ന ജംങ്ഷനിലെ ഗതാഗതക്കുരുക്കിന് മേൽപ്പാലം പരിഹാരമാകും. മേൽപ്പാലത്തിന് അനുബന്ധമായി പാർക്കിംഗ് സൗകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.
പൂർണമായും സർക്കാർ സ്‌ഥലത്തിലൂടെയാണ് പദ്ധതി കടന്നുപോകുന്നത്. ഉൽഘാടന ചടങ്ങിൽ കെടി ജലീൽ എംഎൽഎ അധ്യക്ഷനായി. കായികമന്ത്രി വി അബ്‌ദുറഹിമാൻ വിശിഷ്‌ടാതിഥിയായി. ഇടി മുഹമ്മദ് ബഷീർ എംപി മുഖ്യപ്രഭാഷണം നടത്തി. മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പുതുവർഷത്തിൽ പാലം തുറന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Most Read: ക്വാറി ഉടമകളുടെ സ്‌ഥാപനങ്ങളിൽ വ്യാപക പരിശോധന; കണ്ടെത്തിയത് കോടികളുടെ നിക്ഷേപം