ന്യൂഡെൽഹി: താങ്ങുവില ഉൾപ്പടെയുള്ള ആവശ്യങ്ങൾ മുൻനിർത്തി ചൊവ്വാഴ്‌ച നടക്കുന്ന കർഷക മാർച്ചിനെ നേരിടാൻ ഹരിയാന, ഡെൽഹി അതിർത്തികളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ഹരിയാനയിലെ ഏഴ് ജില്ലകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. കർഷകർ ഡെൽഹിയിലേക്ക് കടക്കുന്നത് തടയാൻ അതിർത്തികൾ അടച്ചു. 200ഓളം കർഷക സംഘടനകളാണ് ചൊവ്വാഴ്‌ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടു വർഷം മുൻപ് നടന്ന കർഷക സമരത്തിലെ സാഹചര്യങ്ങൾ അവർത്തിക്കാതിരിക്കാനാണ് ഇക്കുറി അതിർത്തികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് കർഷകർ കടക്കാതിരിക്കാൻ അതിർത്തികൾ പോലീസ് ബാരിക്കേഡും കോൺഗ്രീറ്റ് ബ്ളോക്കുകളും ഉപയോഗിച്ച് അടച്ചു. ഹരിയാനയിൽ നിന്ന് ഡെൽഹിയിലേക്ക് കടക്കുന്ന ഭാഗങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സമരം മറ്റന്നാളാണെങ്കിലും നാളെ തന്നെ പഞ്ചാബിൽ നിന്ന് കർഷകർ ട്രാക്‌ടർ മാർച്ച് തുടങ്ങാനാണ് സാധ്യത. 20000 ത്തോളം കർഷകർ രണ്ടായിരം ട്രാക്‌ടറുകളുമായി ഡെൽഹിയിലേക്ക് വരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്. ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ, ഉത്തർപ്രദേശ്, കർണാടക സംസ്‌ഥാനങ്ങളിലെ കർഷകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. സംയുക്‌ത കിസാൻ മോർച്ച രാഷ്‌ട്രീയേതര വിഭാഗം ഉൾപ്പടെയുള്ള 200ഓളം കർഷക സംഘടനകളാണ് മാർച്ചിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
അതിനിടെ, സമരം പ്രഖ്യാപിച്ച കർഷകരുമായുള്ള രണ്ടാംഘട്ട മന്ത്രിതല ചർച്ച നാളെ വൈകിട്ട് നടക്കും. കൃഷിമന്ത്രി അർജുൻ മുണ്ടെ, പീയുഷ് ഗോയൽ, നിത്യാനന്ദ റായ് എന്നിവരാണ് ചണ്ഡീഗഡിൽ വെച്ച് കർഷകരുമായി ചർച്ച നടത്തുന്നത്. എന്നാൽ, ഒരു വശത്ത് കർഷകരെ അനുനയിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും മറുവശത്ത് പ്രകോപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു.
Most Read| ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ ഇടംനേടി പാപനാശവും