ലക്‌നൗ: പാല്‍ വിതരണം നിർത്തിവച്ച് യുപിയിലെ ക്ഷീര കർഷകർ. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് നടപടി. കര്‍ഷക സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പാല്‍ വിതരണം നിര്‍ത്തിയതെന്നും തങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതിഷേധിക്കാനാണ് തീരുമാനമെന്നും ക്ഷീരകര്‍ഷകനായ ദിനേശ് കുമാര്‍ പറഞ്ഞു.
എന്നാൽ പാല്‍ വിതരണം നിര്‍ത്തിവെക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവര്‍ സ്വയം മുന്നോട്ട് വന്നതാണെന്നും ഭാരതീയ കിസാന്‍ യൂനിയന്‍ യുവജന നേതാവ് ദിഗംബര്‍ സിങ് പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം തങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്നും താഴെതട്ടിലെ കര്‍ഷകര്‍ മുതല്‍ സാധാരണ ജനങ്ങളില്‍ വരെ എത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംരോഹ ജില്ലയിലെ മൂന്നു ഗ്രാമങ്ങളിലെ കര്‍ഷകരാണ് സഹകരണ സംഘങ്ങള്‍ക്ക് പാല്‍ നല്‍കുന്നത് നിര്‍ത്തിയത്.
അതേസമയം കർഷക സമരം 97ആം ദിവസത്തിലേക്ക് കടന്നു. ഭാവി സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് സിംഗു അതിര്‍ത്തിയിൽ ചേരുന്നുണ്ട്. യോഗത്തില്‍ സമരത്തിന്റെ ഭാവി പരിപാടികള്‍കള്‍ക്ക് രൂപം നല്‍കും. രാജ്യവ്യാപക പ്രതിഷേധങ്ങള്‍ തുടരാന്‍ തന്നെയാകും യോഗം തീരുമാനിക്കുക.
Read also: വാഹനം പൊളിക്കൽ നയം; തുറമുഖങ്ങളോട് ചേർന്ന് റീസൈക്കിളിംഗ് യൂണിറ്റുകൾ തുടങ്ങും