ന്യൂഡെൽഹി: കോവിഡ് വ്യാപനവും ഓക്‌സിജൻ ക്ഷാമവും ഏറെ പ്രതിസന്ധിയിൽ ആക്കിയ ഡെൽഹിക്ക് കൈത്താങ്ങുമായി കർഷകർ. ഡെൽഹിയിലെ ആശുപത്രികളിൽ ഭക്ഷണം എത്തിക്കുമെന്ന് സംയുക്‌ത കിസാൻ മോർച്ചയിലെ ഒരു വിഭാഗം കര്‍ഷക സംഘടനകൾ അറിയിച്ചു.
ഡെൽഹിയുടെ വിവിധ അതിര്‍ത്തികളിലായി സമരം ചെയ്യുന്ന കര്‍ഷകര്‍ നഗരത്തിലെ ആശുപത്രികളില്‍ ഭക്ഷണപ്പൊതികളും അവശ്യ വസ്‌തുക്കളും എത്തിച്ചു നൽകുമെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച പ്രസ്‌താവനയില്‍ അറിയിച്ചു.
നിലവിൽ ഗാസിപൂരിലെ കര്‍ഷകര്‍ ബസ് ടെര്‍മിനലുകളിലും മറ്റും ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് മുതല്‍ സിംഗു അതിര്‍ത്തിയില്‍ വച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. അവശ്യവസ്‌തുക്കളോ ഭക്ഷണമോ ആവശ്യമുള്ളവര്‍ക്ക് തങ്ങളെ സമീപിക്കാമെന്നും സംയുക്‌ത കിസാന്‍ മോര്‍ച്ച പറഞ്ഞു.
കര്‍ഷക സമരം നടക്കുന്ന പരിസരങ്ങളിലൂടെ മെഡിക്കല്‍ ഓക്‌സിജനും മറ്റു അവശ്യ വസ്‌തുക്കളുമായി കടന്നു പോകുന്ന വാഹനങ്ങളെ കര്‍ഷകര്‍ പരമാവധി സഹായിക്കുന്നുണ്ടെന്നും സംയുക്‌ത കിസാന്‍ മോര്‍ച്ച കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കാര്‍ഷിക നിയമങ്ങൾക്ക് എതിരെ കർഷകർ നടത്തുന്ന സമരം അഞ്ചുമാസം പിന്നിട്ടിരിക്കുകയാണ്. കേന്ദ്രത്തിന്റെ പുതുക്കിയ വാക്‌സിന്‍ നയങ്ങള്‍ പിന്‍വലിച്ച് രാജ്യത്തെ പൗരൻമാർക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Also Read: ഓക്‌സിജനില്ല; ഡെൽഹിയിൽ വീടുകളിൽ ചികിൽസയിലുളള രോഗികൾ വലയുന്നു