ന്യൂഡെൽഹി: രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമുള്ളതാക്കുന്നതിന് വേണ്ടി സ്വച്‌ഛ് ഭാരത് 2.0 ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി 1,41,678 കോടി രൂപ നീക്കി വെക്കുമെന്ന് മന്ത്രി പറഞ്ഞു. മാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്‌കരിക്കാൻ വഴിയൊരുക്കുന്നതിലൂടെ നഗരങ്ങളിലെ മാലിന്യ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഇതിന് പുറമെ, മലിനജല സംസ്‌കരണം, മാലിന്യങ്ങൾ വേർതിരിക്കുക, പ്‌ളാസ്‌റ്റിക്കുകളുടെ ഉപയോഗം കുറക്കുക, നിർമാണ സ്‌ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌ത് വായു മലിനീകരണത്തിന്റെ തോത് കുറക്കുക തുടങ്ങിയ കാര്യങ്ങളും പരിഗണനയിലുണ്ട്.
അടുത്ത 5 വർഷം കൊണ്ട് പദ്ധതി പൂർണമായി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള 42 നഗരകേന്ദ്രങ്ങൾക്കായി 2,217 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു.
2014ൽ ആരംഭിച്ചതിന് ശേഷം സ്വച്‌ഛ് ഭാരത് മിഷൻ നഗര പ്രദേശങ്ങളിലെ ശുചിത്വ, ഖരമാലിന്യ സംസ്‌കരണ മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 4,324 നഗര തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങൾ മാലിന്യ രഹിതം എന്ന നേട്ടത്തിന് അർഹത നേടിയെന്നും മന്ത്രി പറഞ്ഞു.
Also Read: 75 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാർ നികുതി റിട്ടേൺ സമർപ്പിക്കേണ്ട