കോഴിക്കോട്: വലിയ വിമാനങ്ങൾ ഇറങ്ങുന്നതിലുള്ള അനിശ്‌ചിതത്വം തുടരുന്നതിനാൽ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ എയർ ലൈനുകൾ പ്രീമിയം സർവീസുകൾ പൂർണമായും ഉപേക്ഷിക്കുന്നു. വിമാനത്താവളത്തിന്റെ വരുമാനത്തെയടക്കം ഇത് സാരമായി ബാധിക്കുമെന്നാണ് ആശങ്ക.
സൗദി എയർ, എമിറേറ്റ്‌സ്, ഒമാൻ എയർ തുടങ്ങിയ വിമാനകമ്പനികളാണ് കരിപ്പൂരിലേക്കുള്ള പ്രീമിയം സർവീസുകൾ ഉപേക്ഷിച്ചത്. ശ്രീലങ്കൻ എയർ നേരത്തെ തന്നെ പ്രീമിയം സർവീസ് കോഴിക്കോട് നിന്നും പിൻവലിച്ചിരുന്നു. ഇവയെല്ലാം പൂർണമായും ബഡ്‌ജറ്റ് എയർലൈൻ സർവീസിലേക്ക് വഴി മാറിയിരിക്കുകയാണ്.
ബഡ്‌ജറ്റ് സർവീസുകൾക്കായി ചെറിയ വിമാനങ്ങളാണ് കമ്പനികൾ ഓപ്പറേറ്റ് ചെയ്യുന്നത്. പ്രീമിയം സർവീസുകളിൽ ലഭിക്കുന്ന സൗകര്യങ്ങൾ ബഡ്‌ജറ്റ് സർവീസുകളിൽ ഉണ്ടാവില്ല. വൻകിട കമ്പനികൾ അവരുടെ ജീവനക്കാർക്ക് പലപ്പോഴും പ്രീമിയം എയർ ടിക്കറ്റുകൾ ആണ് നൽകാറുള്ളത്.
കേരളത്തിലെത്തുന്ന വിദേശികളിൽ പലരും ആശ്രയിക്കുന്നതും പ്രീമിയം എയർലൈനുകളെ ആണ്. ഇവരെല്ലാം യാത്രക്കായി മറ്റു വിമാനത്താവളങ്ങളെയാകും ഇനി ആശ്രയിക്കുക. പ്രീമിയം സർവീസുകൾ ഇല്ലാതാകുന്നത് കരിപ്പൂർ വിമാനത്താവളത്തിന്റെ പ്രാധാന്യം കുറയുന്നതിനും കാരണമാകും.
National News: തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ