കോഴിക്കോട്: മുൻ കൃഷിവകുപ്പ് മന്ത്രിയും നേതാവുമായിരുന്ന പി സിറിയക് ജോൺ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടു വർഷമായി മറവി രോഗത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് കട്ടിപ്പാറ ഹോളിഫാമിലി ചർച്ചിൽ നടക്കും.
1933 ജൂൺ 11നായിരുന്നു ജനനം. കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് (ആർ) പ്രതിനിധിയായി നാലാം കേരള നിയമസഭയിലും, തിരുവമ്പാടിയിൽ നിന്ന് കോൺഗ്രസിനെ പ്രതിനിധീകരിച്ചു അഞ്ചു, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷിവകുപ്പ് മന്ത്രിയായിരുന്നു. തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് വിജയിക്കുകയും ചെയ്‌തിരുന്നു.
സഹകരണ മേഖല സംഘടനാ രംഗത്ത് ദീർഘകാലം പ്രവർത്തിച്ച സിറിയക് ജോൺ, താമരശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, കേരള സംസ്‌ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡണ്ട്, ഇന്ത്യൻ റബർ ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗം, കർഷക കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട്, എൻസിപി സംസ്‌ഥാന പ്രസിഡണ്ട് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ.
Most Read| താൽക്കാലിക ആശ്വാസം; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു