കൊച്ചി: കെഎസ്ആർടിസിക്ക് വിപണി വിലക്ക് ഡീസൽ നൽകണമെന്നുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. ഡീസലിന് അധികവില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക സ്‌ഥിതി കൂടുതൽ പ്രതിസന്ധിയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
ബൾക്ക് പർച്ചേഴ്‌സ് ഇനത്തിൽ പൊതുവിപണിയെക്കാൾ അധിക വില നൽകി കോർപറേഷന് ഇന്ധനം വാങ്ങേണ്ട സ്‌ഥിതിയാണ് നിലവിൽ ഉള്ളത്. ഇത് സർക്കാരിനെ അധിക ബാധ്യതയിലേക്ക് നയിക്കും. ഇതോടെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം അപ്പീൽ നൽകാനൊരുങ്ങുന്നത്.
ബൾക്ക് പർച്ചേഴ്‌സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെഎസ്ആർടിസിക്ക് നൽകിയിരുന്ന ഇന്ധനത്തിന്റെ വില കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ, വിപണി വിലയിൽ ഇന്ധനം നൽകണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. ഇതിനെതിരെ എണ്ണക്കമ്പനികൾ സിവിഷൻ ബെഞ്ചിനെ സമീപിക്കുകയും ഇന്നലെ ഇടക്കാല കോടതി ഉത്തരവ് റദ്ദാക്കുകയും ആയിരുന്നു.
പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വരെ ഡീസൽ കെഎസ്ആർടിസിക്ക് വേണം. ദിവസവും 60 ലക്ഷത്തിലധികവും ഒരു മാസം 18 കോടി രൂപയുടെയും അധിക ബാധ്യതയാണ് ഇനി വരാൻ പോകുന്നത്. താൽക്കാലികമായി പുറമെയുള്ള പമ്പുകളെ ആശ്രയിച്ച് ഇന്ധനം വാങ്ങാനാണ് തീരുമാനം. പ്രതിമാസം 150 കോടിയിലധികം രൂപ വരുമാനം കോർപറേഷന് ഉണ്ടെങ്കിലും കടം തിരിച്ചടവിനും ഇന്ധന കമ്പനികൾക്കും നൽകാൻ മാത്രമേ തികയുന്നുള്ളൂ.
പൂർണമായും സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയാത്ത സ്‌ഥിതിയാണ് നിലവിലുള്ളത്. കെടിഡിഎഫ്‌സിയിൽ നിന്നോ സഹകരണ സൊസൈറ്റിയിൽ നിന്നോ വായ്‌പ എടുത്ത് പത്താം തീയതി മുതൽ കഴിഞ്ഞ മാസത്തെ ശമ്പളം നൽകാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇതിനിടയിൽ വന്ന ഇന്ധന പ്രതിസന്ധി കോർപറേഷന് കൂടുതൽ തലവേദനയാകും.
Most Read: തൃക്കാക്കര പ്രചാരണ ചൂടിൽ; എൻഡിഎ സ്‌ഥാനാർഥി ഇന്നോ നാളെയോ