ഇടുക്കി: ഏലം കർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്‌ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്‌ളയിങ് സ്‌ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്‌ഥരുടെ പങ്കിനെ സംബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു. ആദ്യഘട്ടത്തിൽ സസ്‌പെൻഷനിലായ രണ്ട് ഉദ്യോഗസ്‌ഥർക്ക് എതിരെയാണ് റിപ്പോർട് സമർപ്പിക്കുക.
ഓണ ചെലവിനെന്ന് പറഞ്ഞ് ആയിരം മുതൽ പതിനായിരം രൂപ വരെയാണ് വനം വകുപ്പ് ജീവനക്കാർ പിരിവ് വാങ്ങുന്നതെന്നാണ് ഇടുക്കിയിലെ ഏലം കർഷകർ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റിന് നൽകിയ പരാതിയിൽ പറയുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാർഡമം ഗ്രോവേഴ്സ് അസോസിയേഷന്റെ പരാതി. ശാന്തപാറ ഉൾപ്പടെയുള്ള മേഖലകളിൽ സമാനമായ പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഇന്നലെ പുളിയൻമല സെക്ഷൻ ഓഫിസിലെ രണ്ടു ജീവിനക്കാരെ അനധികൃത പണപിരിവ് നടത്തിയതിന് സസ്‌പെൻഡ് ചെയ്‌തിരുന്നു. തുടർന്നാണ് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി ഫ്‌ളയിങ് ഡിഎഫ്ഒ പുളിയൻമല, വണ്ടൻമട് സെക്ഷൻ ഓഫിസുകളിലെത്തി പരിശോധന നടത്തിയത്. പരാതിക്കാരുടെ മൊഴിയും രേഖപെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോട്ടയം വിജിലൻസ് കൺസർവേറ്റർക്ക് റിപ്പോർട് കൈമാറുന്നത്.
അതേസമയം അനധികൃത പണപിരിവിൽ ഉന്നത ഉദ്യോഗസ്‌ഥരുടെ പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. കേസിൽ പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട് സമർപ്പിച്ചു. എന്നാൽ രണ്ട് ഉദ്യോഗസ്‌ഥരിലേക്ക് മാത്രം അന്വേഷണം ചുരുക്കുന്നു എന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ഇതിനിടെ സംഭവം വിവാദമായതിന് പിന്നാലെ പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.
Most Read: സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനത്തേക്കുമെന്ന് മുന്നറിയിപ്പ്