ന്യൂഡെൽഹി: സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ് ലക്ഷ്യമെന്ന് ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ നമുക്കൊരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പ്രയാസകരമായ ഈ ഘട്ടത്തിൽ അത് അനിവാര്യമാണ്. ഞാൻ വിരമിച്ച് സമൂഹ സേവനത്തിൽ മുഴുകാൻ പോകുന്നു എന്ന് കേട്ടാൽ നിങ്ങൾക്കത് വലിയ സംഭവമായി തോന്നണമെന്നില്ല; അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ രാഷ്‌ട്രീയം വളരെ വൃത്തികെട്ടതായി മാറിയിരിക്കുന്നു. ചിലപ്പോൾ നമ്മൾ മനുഷ്യരാണോ എന്ന് സംശയിക്കേണ്ട അവസ്‌ഥയിൽ എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ശരാശരി ആയുസ് 80- 85 വർഷമാണെന്ന് ഓർമിപ്പിച്ച ആസാദ് വിരമിക്കലിന് ശേഷമുള്ള 20-25 വർഷത്തെ നീണ്ട കാലയളവ് രാഷ്‌ട്ര നിർമാണത്തിന് സംഭാവന ചെയ്യാൻ വ്യക്‌തികൾ ഉപയോഗിക്കുന്നത് കാര്യബോധത്തോടെ ആണെന്നും പറഞ്ഞു. നമ്മൾ ഒരു നഗരത്തെയോ പ്രദേശത്തെയോ നവീകരിച്ചാൽ രാജ്യം മൊത്തം നവീകരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഒട്ടുമിക്ക പ്രശ്‌നങ്ങൾക്കും കാരണം രാഷ്‌ട്രീയ പാർട്ടികൾ ആയതിനാൽ അവരിലൂടെ മാറ്റം കൊണ്ടുവരുന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ആസാദ് തുറന്നടിച്ചു. രാഷ്‌ട്രീയ പാർട്ടികൾ മതത്തിന്റെയോ രാഷ്‌ട്രീയത്തിന്റേയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് കൊണ്ടേയിരിക്കും. പ്രയാസകരമായ സമയങ്ങളിൽ ജനങ്ങളെ നയിക്കുന്നതിൽ പൊതുസമൂഹത്തിന് പങ്കുണ്ട്. താൻ കോൺഗ്രസുകാരനായല്ല പൊതുജീവിതം ആരംഭിച്ചത്, മറിച്ച് ഗാന്ധീയൻ തത്വശാസ്‌ത്രത്തിൽ ഊന്നിയാണ്. നമ്മൾ ആദ്യം മനുഷ്യരാകണം, പിന്നീടാണ് ഹിന്ദുവും മുസ്‌ലിമും ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ന്യൂസിലാൻഡ് തീരത്ത് പ്രേത സ്രാവ്! കൗതുകവും ഭയവും തോന്നുന്നെന്ന് സോഷ്യൽ മീഡിയ