തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് കോടി ഡോസ് വാക്‌സിനാണ് ഇങ്ങനെ വാങ്ങുന്നത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ നൽകാൻ ഐസിഎംആറിന്റെ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു.
പരീക്ഷണം നടക്കുന്നതിനാൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നിലവിൽ വാക്‌സിൻ നൽകുന്നില്ല. എന്നാൽ, അവർക്ക് വാക്‌സിൻ നൽകുന്നതിൽ കുഴപ്പമില്ല എന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്. അതിനാൽ വാക്‌സിൻ നൽകാൻ അനുമതി ചോദിച്ച് ഐസിഎംആറുമായി ബന്ധപ്പെടും. കോവിഡ് കാരണം ഗർഭകാല പരിശോധന കൃത്യമായി നടക്കാത്ത സ്‌ഥിതിയുണ്ട്. രക്‌തത്തിലെ ഗ്‌ളൂക്കോസ്, രക്‌തസമ്മർദ്ദം എന്നിവ വാർഡ് സമിതിയിലെ ആശാവർക്കർമാരെ മുൻനിർത്തി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്‌സിനേഷൻ ഇന്ന് ആരംഭിച്ചു. ഈ പ്രായത്തിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവർക്കാണ് ആദ്യം വാക്‌സിൻ നൽകുന്നത്. ഇതുവരെ 50,178 പേരാണ് അപേക്ഷ സമർപ്പിച്ചത്. അതിൽ 45,525 അപേക്ഷകൾ വെരിഫൈ ചെയ്‌തു.
അപേക്ഷകൾ സമർപ്പിക്കുന്നവർ നിർദ്ദേശങ്ങൾ തെറ്റുകൂടാതെ പാലിക്കണം. ചില പരാതികളും പ്രായോഗിക പ്രശ്‌നങ്ങളും ഇക്കാര്യത്തിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അത്തരം പരാതികളിൽ ഉടൻ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Also Read: കടൽക്ഷോഭം; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു