തിരുവനന്തപുരം: പ്രതിഷേധങ്ങൾ അവഗണിച്ച് സിൽവർ ലൈൻ സർവേ നടപടികൾ തുടരാൻ കെ റെയിൽ. ഒരിടവേളക്ക് ശേഷം ഇന്നലെ സർവേ പുനരാരംഭിച്ചപ്പോൾ തിരുവനന്തപുരത്തും കണ്ണൂരിലും സംഘർഷമുണ്ടായെങ്കിലും കല്ലിടൽ നിർത്തിവെക്കേണ്ടെന്നാണ് തീരുമാനം. പ്രതിഷേധത്തിന് സാധ്യത കുറഞ്ഞ സ്‌ഥലങ്ങളിൽ ഇന്ന് സർവേ തുടരും.
സർവേ നടപടികൾ തുടരാൻ ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതിഷേധം കുറഞ്ഞ സ്‌ഥലങ്ങൾ തിരഞ്ഞുപിടിച്ച് സർവേ നടത്താനാണ് പദ്ധതി. കണ്ണൂർ ചാലയിൽ ഈ തന്ത്രം ഇന്നലെ ഭാഗികമായി വിജയിച്ചിരുന്നു. ഇവിടെ നഗരസഭാ പരിധിക്കുള്ളിലായിരുന്നു സർവേ നടത്തിയത്. ഒന്നര കിലോമീറ്റർ ദൂരത്തിൽ 32 കല്ലുകൾ സ്‌ഥാപിച്ച ശേഷമാണ് പ്രതിഷേക്കാർ എത്തിയത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ഈ കല്ലുകളെല്ലാം പിഴുതെറിയുകയും ചെയ്‌തു.
തിരുവനന്തപുരം കരിച്ചാറയിൽ ഉപകരണങ്ങൾ പിടിച്ചെടുക്കാനും കയ്യേറ്റത്തിനും ശ്രമമുണ്ടായെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണത്തിൽ തന്നെയാകും സർവേ നടക്കുക. ഇന്നലെ കരിച്ചാറയിൽ ഉണ്ടായതുപോലെ വിമർശനത്തിന് ഇടയാക്കുന്ന നടപടികൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
കണ്ണൂരിൽ ചാല മുതൽ തലശ്ശേരി വരെയുള്ള ഭാഗങ്ങളിലാണ് കല്ലിടൽ ബാക്കിയുള്ളത്. ഉദ്യോഗസ്‌ഥരെ ഇന്നും തടയുമെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി അറിയിച്ചിട്ടുണ്ട്. രാവിലെ പത്ത് മണി മുതൽ കല്ലിടൽ ജോലികൾ ആരംഭിക്കും. പ്രതിഷേധവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും കോൺഗ്രസ് പ്രവർത്തകരും ചാലയിൽ എത്തും.
Most Read: ശ്രീനിവാസൻ വധക്കേസ്; കസ്‌റ്റഡിയിൽ എടുത്ത നാല് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി