ശ്രീനഗർ: സംവിധായകൻ വിവേക് അഗ്‌നിഹോത്രിയുടെ ‘കശ്‌മീർ ഫയൽസ്’ എന്ന സിനിമയുടെ നികുതി ഒഴിവാക്കിയതിലൂടെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്ക് വിദ്വേഷം അടിച്ചേൽപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള.
“വെറുപ്പുകൊണ്ട് ആളുകളുടെ ഹൃദയത്തിലേക്ക് കൂടുതൽ തുളച്ചുകയറാൻ അവർ ആഗ്രഹിക്കുന്നു. എല്ലാ പോലീസുകാരനും പട്ടാളക്കാരനും ഈ സിനിമ കാണണമെന്ന് അവർ പറയുന്നു. എങ്കിൽ മാത്രമേ ഹിറ്റ്‌ലറും ഗോബിൾസും സൃഷ്‌ടിച്ച ജർമ്മനിയിലെ പോലെ ഞങ്ങളെ അങ്ങേയറ്റം വെറുക്കുന്ന തരത്തിൽ ജനങ്ങളെ മാറ്റാൻ കഴിയൂ. ആറ് ദശലക്ഷം ജൂതൻമാർക്ക് അന്ന് വലിയ വില നൽകേണ്ടി വന്നു. ഇന്ത്യയിൽ എത്രപേർക്ക് വില നൽകേണ്ടിവരും, എനിക്കറിയില്ല,”- ഫാറൂഖ് അബ്‌ദുള്ള പറഞ്ഞു.
സിനിമ ഒരു പ്രചാരണ വേദിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “ഇതൊരു പ്രചാരണ സിനിമയാണ്. ഹിന്ദുക്കളും മുസ്‌ലിംകളും അടങ്ങുന്ന സംസ്‌ഥാനത്തെ എല്ലാ വിഭാഗങ്ങളെയും ബാധിക്കുന്ന ഒരു ദുരന്തമാണ് ഇത് സൃഷ്‌ടിച്ചിരിക്കുന്നത്. ദുരന്തത്തിൽ എന്റെ ഹൃദയം ഇപ്പോഴും രക്‌തം വാർക്കുന്നു. ഇതിൽ വംശീയ ഉൻമൂലനത്തിൽ താൽപ്പര്യമുള്ള രാഷ്‌ട്രീയ പാർട്ടികളുടെ ഒരു ഘടകം ഉണ്ടായിരുന്നു,”- അദ്ദേഹം പറഞ്ഞു.
കശ്‌മീരി പണ്ഡിറ്റുകൾക്ക് മാത്രമല്ല, 1990കളിൽ കശ്‌മീരിലെ സിഖുകാർക്കും മുസ്‌ലിംകൾക്കും എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാൻ ഏതെങ്കിലും തരത്തിലുള്ള ഒരു സത്യാന്വേഷണ കമ്മീഷനെ നിയമിക്കണമെന്ന് ഫാറൂഖ് അബ്‌ദുള്ള ആവശ്യപ്പെട്ടു. “എന്റെ എംഎൽഎമാർ, എന്റെ തൊഴിലാളികൾ, എന്റെ മന്ത്രിമാർ, ഞങ്ങൾക്ക് അവരുടെ മാംസം മരത്തിന്റെ മുകളിൽ നിന്ന് എടുക്കേണ്ടി വന്നു. അതായിരുന്നു അവസ്‌ഥ,”- ഫാറൂഖ് അബ്‌ദുള്ള കൂട്ടിച്ചേർത്തു.
Most Read: ഭാര്യ മട്ടൻ കറി വെച്ചില്ല, പരാതിയുമായി വിളിച്ചത് ആറ് തവണ; യുവാവ് പോലീസ് കസ്‌റ്റഡിയിൽ