തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്.
ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികില്‍സാ ധനസഹായത്തിന് അപേക്ഷിക്കാം. രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ് മാസത്തിനകമുള്ള അസല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
ഒരു വ്യക്‌തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ. എന്നാല്‍ ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ധനസഹായം ലഭിച്ച് രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാവുന്നതാണ്.
അപകടങ്ങളില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ മരണം നടന്ന് ഒരു വര്‍ഷത്തിനകം മരണ സര്‍ട്ടിഫിക്കറ്റ്, എഫ്ഐആര്‍, പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പ് സഹിതം ധനസഹായത്തിന് അപേക്ഷിക്കണം.
ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്‌ഥാപനങ്ങളും തീപിടുത്തത്തില്‍ നശിച്ചാലും, വള്ളം, ബോട്ട്, മല്‍സ്യബന്ധന ഉപാധികള്‍ എന്നിവക്ക് നാശനഷ്‌ടമുണ്ടായാലും ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതാണ്.
വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങള്‍ക്കും ജില്ലാ കളക്‌ടറുടെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തില്‍ ധനസഹായം അനുവദിക്കും.
National News: ലഖ്‌നൗ വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന്
cmo.kerala.gov.in എന്ന വെബ്പോര്‍ട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം. ഇവക്ക് പുറമെ നിയമസഭാ സാമാജികര്‍, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ തപാല്‍/ ഇ-മെയില്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ധനസഹായം അപേക്ഷകന്റെ/ ഗുണഭോക്‌താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുക.
അതത് വില്ലേജ് ഓഫീസര്‍മാരാണ് ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്. ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്‌മകള്‍ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസര്‍മാര്‍ വിവരം അപേക്ഷകരെ അറിയിക്കണം. ആവശ്യമായ രേഖകള്‍ ഇല്ലാത്ത അപേക്ഷകള്‍ പോര്‍ട്ടലില്‍ മാറ്റിവെക്കും. അപേക്ഷകന് എസ്എംഎസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. അപേക്ഷ സമര്‍പ്പിച്ച പോര്‍ട്ടലിലൂടെ തന്നെ അപേക്ഷയുടെ സ്‌ഥിതി പരിശോധിച്ച് കുറവുള്ള രേഖകള്‍ അപ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
Read Also: ജെ സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്