ന്യൂഡെൽഹി: എച്ച്3 എൻ 2 വൈറസ് മൂലം ഉണ്ടാകുന്ന ‘ഇൻഫ്‌ളുവൻസ’ ബാധിച്ചു ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹരിയാന, കർണാടക സംസ്‌ഥാനങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചത്. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച്3 എൻ 2 വൈറസ് ബാധയുണ്ടായത്. എച്ച്1 എൻ1 വൈറസ് ബാധയുടെ 8 കേസുകളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
‘ഹോങ്കോങ് ഫ്‌ളൂ’ എന്നും പേരുള്ള എച്ച്3 എൻ 2 വൈറസ് ബാധ രാജ്യത്ത് കൂടിവരികയാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്3 എൻ 2, എച്ച്1 എൻ1 എന്നിവയ്‌ക്ക് ഉള്ളത്. കോവിഡ് ഭീഷണിയിൽ നിന്നും ലോകം മുക്‌തമായി വരുമ്പോഴാണ് ഇൻഫ്ളുവൻസ പടരുന്നത് എന്നത് ആശങ്ക ഉണ്ടാക്കുന്നു. എന്നാൽ, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ സബ്‌ടൈപ്പ് വഴിയുള്ള രോഗബാധ കുറഞ്ഞേക്കുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.
മറ്റു ഇൻഫ്ളുവൻസ വൈറസുകളെ അപേക്ഷിച്ച് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത് എച്ച്3 എൻ 2 വൈറസ് ആണെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഇന്റേർണൽ മെഡിസിൻ തലവൻ ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇത് പുതിയ വകഭേദമല്ലെന്നും 1968ൽ ഹോങ്കോങ്ങിൽ വൻതോതിൽ രോഗബാധയ്‌ക്ക് കാരണമായത് ഈ വൈറസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷണങ്ങൾ
തൊണ്ടവേദന, ചുമ, ശരീരവേദന, മൂക്കൊലിപ്പ് എന്നിവയ്ക്ക് ഒപ്പമുള്ള പനിയാണിതെന്ന് ഡെൽഹി എയിംസ് മുൻ ഡയറക്‌ടർ ദീപ് ഗുലേറിയ പറഞ്ഞു. വയറിളക്കം, ചർദ്ദി, ശ്വാസതടസം എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു. മൂന്ന് ദിവസത്തിന് ശേഷം പനി വിടും. എന്നാൽ ചുമ മൂന്നാഴ്‌ച വരെ നീണ്ടുനിൽക്കും. വൈറസ് പരിവർത്തനം ചെയ്യപ്പെടുകയും അതിനെതിരായ ആളുകളുടെ പ്രതിരോധശേഷി കുറയുകയും ചെയ്യും.
ചികിൽസ, പ്രതിരോധം
ഈ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ സ്വയം ചികിൽസയും ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ഒഴിവാക്കാൻ ആളുകളോട് ആവശ്യപ്പെട്ട് ഐസിഎംആർ രംഗത്തെത്തിയിരുന്നു. പനിയും ശരീര വേദനയും ഉണ്ടാകുമ്പോൾ പാരസെറ്റമോൾ ഉപയോഗിക്കാൻ ഐസിഎംആർ നിർദ്ദേശിച്ചിട്ടുണ്ട്. തിരക്കേറിയ സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, ഇടയ്‌ക്കിടെ കൈ കഴുകുക, ശാരീരിക അകലം പാലിക്കുക എന്നിവയാണ് വൈറസ് പിടിപെടുന്നത് തടയാനുള്ള മാർഗം.
Most Read: ‘സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല’; കണ്ണൂരിൽ പിള്ളമാരില്ല- എംവി ഗോവിന്ദൻ