കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പിടിഎ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് പരാതി നൽകിയതെന്ന് ഉപ്പള ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ എസ് സുനിൽചന്ദ്രൻ അറിയിച്ചു. മുടി മുറിച്ച സംഭവത്തിൽ നേരിട്ട് പങ്കാളികളാണെന്ന് സംശയിക്കുന്ന നാല് വിദ്യാർഥികളുടെ പേരുകളാണ് പരാതിയിൽ ഉള്ളതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.
സ്‌കൂൾ തലത്തിലും സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുവരെ ആരോപണ വിധേയരായ വിദ്യാർഥികളോട് സ്‌കൂളിൽ ഹാജരാകാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് ഒമ്പത് വിദ്യാർഥികൾക്ക് എതിരെ കേസ് എടുത്തിരുന്നു. അതേസമയം, സംഭവത്തിൽ പരാതി ഇല്ലെന്ന് മുടി മുറിക്കപെട്ട വിദ്യാർഥിയുടെ പിതാവ് ഇന്നലെ അറിയിച്ചിരുന്നു.
വിദ്യാഭ്യാസ മന്ത്രിയും റിപ്പോർട് തേടിയിട്ടുണ്ട്. റാഗിങ്ങിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട് തേടിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് വിദ്യാർഥിയുടെ മുടിവെട്ടിയത് എന്നാണ് വിവരം. മുടിവെട്ടിന്റെ ദ്യശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് റാഗിങ് വിവരം പുറത്തറിയുന്നത്. സ്‌കൂളിന് എതിർവശത്തുള്ള കഫ്‌റ്റീരിയയിൽ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാർഥി പറയുന്നത്. മുടി മുറിച്ച കുട്ടികൾ തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് സൂചന.
Most Read: കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ നിർബന്ധമാക്കി കർണാടക