പാലക്കാട്: കടമ്പഴിപ്പുറത്ത് സംഘപരിവാർ പ്രവർത്തകർ മലയാള സിനിമയുടെ ഷൂട്ടിങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത സിനിമാ സംഘടനക്ക് എതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
കേരളത്തിൽ ഒരു മലയാള സിനിമയുടെ ഷൂട്ടിംങ്ങ് തടഞ്ഞിട്ടും പ്രതികരിക്കാത്ത എല്ലാ സിനിമാ സംഘടനകളുടെയും മുഖത്തേക്ക് കാർക്കിച്ച് തുപ്പുന്നു…ക്ര തുഫു…
Posted by Hareesh Peradi on Saturday, 10 April 2021
ഹിന്ദു – മുസ്‍ലിം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി വായില്യാംകുന്ന് ക്ഷേത്ര പരിസരത്താണ് സംഘപരിവാർ ചിത്രീകരണം തടഞ്ഞത്. മീനാക്ഷി ലക്ഷ്‌മണൻ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു സംഭവം. ഷൂട്ടിങ് അലങ്കോലപ്പെടുത്തിയ സംഘം അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ഷൂട്ടിങ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തു.
ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. കൂട്ടമായി എത്തിയ പ്രവർത്തകർ കസേര എടുത്ത് എറിഞ്ഞതോടെ ഷൂട്ടിങ് ലോക്കേഷനിലുണ്ടായിരുന്ന പെൺകുട്ടിക്ക് പരിക്കേറ്റു. തുടർന്ന്, ലൊക്കേഷനിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി എന്ന് കാണിച്ച് ശ്രീകൃഷ്‌ണപുരം പൊലീസിൽ സിനിമാ പ്രവർത്തകർ പരാതി നൽകി. എന്നാൽ, അനുമതി ഇല്ലാതെ ചിത്രീകരിച്ചത് കൊണ്ടാണ് തടഞ്ഞതെന്ന് ആയിരുന്നു ബിജെപി പ്രാദേശിക നേതാക്കളുടെ വിശദീകരണം. പോലീസിൽ നിന്നും ക്ഷേത്ര ഭരണ സമിതിയിൽ നിന്നും അനുമതി വാങ്ങിയതാണെന്ന് സിനിമാ പ്രവർത്തകർ പറഞ്ഞു.
സിനിമാ പ്രവർത്തകരുടെ പരാതിയിൽ കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്, സുബ്രഹ്‌മണ്യൻ, ബാബു, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. അഞ്ച് പേരും ആര്‍എസ്എസ്, ബിജെപി പ്രവർത്തകരാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി ക്ഷേത്രമുറ്റത്ത് നാമജപം നടത്തി. സിനിമാ ചിത്രീകരണം തടഞ്ഞതിനെ ഡിവൈഎഫ്ഐ അപലപിച്ചു.
Also Read: കേരളത്തിൽ പടരുന്നത് ജനിതക മാറ്റം വന്ന വൈറസെന്ന് സംശയം; സാമ്പിളുകള്‍ ഡെൽഹിക്കയച്ചു