കോഴിക്കോട്: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ നടക്കുന്ന സമ്മേളനം ഉൽഘാടനം ചെയ്യവെയാണ് പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയത്.
ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണ് എന്നുമായിരുന്നു പിസി ജോര്‍ജ് പറഞ്ഞത്.
‘ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്‌ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്‌ലിങ്ങളാണ്.ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്‌ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ. ബാക്കിയെല്ലാം മുസ്‌ലിങ്ങളാണ്.
ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്‌ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്. ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും.
ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്‌ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്,’ എന്നായിരുന്നു പിസി ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞത്.
കച്ചവടക്കാരായ മുസ്‌ലിങ്ങള്‍ അവര്‍ വില്‍ക്കുന്ന പാനീയങ്ങളില്‍ വന്ധ്യതക്കുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുണ്ടെന്നും മുസ്‌ലിങ്ങളുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യയെ മുസ്‌ലിം രാഷ്‌ട്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് പിസി ജോര്‍ജിന്റെ ആരോപണം.
സംഭവത്തിൽ യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസാണ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.
അതേസമയം ശബരിമലയിലെത്തിയ സ്‌ത്രീകളെ വളരെ മോശം ഭാഷയില്‍ അപമാനിച്ചുകൊണ്ടും ടിപ്പു സുല്‍ത്താനെ താഴ്‌ത്തിക്കെട്ടുന്ന തരത്തിലും പിസി ജോർജിന്റെ പ്രസംഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
Most Read: ജഹാംഗീർപുരിയിലെ പൊളിക്കൽ; ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു