തിരുവനന്തപുരം: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു അസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി വരികയാണ്. സംസ്‌ഥാനത്ത് ഇന്നലെവരെ 3,47,801 ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ 1,31,143 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. 91,916 മുന്നണി പോരാളികള്‍ക്കും 1,14,243 തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ക്കും 30,061 അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റസുഖമുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, വാക്‌സിൻ ലഭിക്കുന്നതിനായി ആരും തിരക്ക് കൂട്ടേണ്ട കാര്യമില്ല. സംസ്‌ഥാനത്ത് നിലവില്‍ വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. ഇതുകൂടാതെ മാര്‍ച്ച് 9ന് 21 ലക്ഷം ഡോസ് വാക്‌സിനുകള്‍ എത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുമുണ്ട്, ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിവതും കോവിന്‍ വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്‌ത് വാക്‌സിൻ കേന്ദ്രത്തിൽ എത്തിയാല്‍ തിരക്ക് ഒഴിവാക്കാനാകും.
കഴിഞ്ഞ ദിവസങ്ങളിലായി വാക്‌സിന്‍ എടുക്കാന്‍ പല കേന്ദ്രങ്ങളിലും തിരക്ക് ഉണ്ടായിട്ടുണ്ട്. ഇത് വിപരീത ഫലമുണ്ടാക്കാന്‍ സാധ്യതയുണ്ട്. കോവിന്‍ സൈറ്റില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നും മിക്ക ജില്ലകളിലും ബുക്കിംഗിനായി ഓണ്‍ലൈന്‍ സ്ളോട്ടുകള്‍ ലഭ്യമല്ലെന്നും പരാതിയുയര്‍ന്നു. ഇത് പരിഹരിക്കാനായി ആരോഗ്യ വകുപ്പ് ഇടപെട്ടിട്ടുണ്ട്.
കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം ഘട്ടം ഘട്ടമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കേന്ദ്രത്തിലേയും സെഷനുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും കോവിന്‍ സൈറ്റില്‍ അടുത്ത 15 ദിവസത്തേക്കുള്ള സെഷനുകള്‍ സൃഷ്‌ടിക്കുകയും ചെയ്യും.
തിരക്ക് കുറക്കുന്നതിന് സ്‌പോട്ട് രജിസ്‌ട്രേഷനില്‍ ടോക്കണ്‍ സംവിധാനം നടപ്പിലാക്കും. ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുത്ത് വരുന്നവര്‍ക്കും നേരിട്ട് വരുന്നവര്‍ക്കും പ്രത്യേകമായി നിശ്‌ചിത എണ്ണം അനുവദിക്കും. നേരിട്ട് വരുന്നവര്‍ക്ക് തിരക്ക് ഒഴിവാക്കാന്‍ ടോക്കണ്‍ അനുവദിക്കും, ആരോഗ്യ വകുപ്പ് അറിയിച്ചു.
Read also: പോസിറ്റിവിറ്റി 4.15, രോഗമുക്‌തി 4156, രോഗബാധ 2616